'റൂള്‍ ബുക്ക് എറിഞ്ഞു'; തൃണമൂല്‍ രാജ്യസഭാ അംഗം ഡെറക് ഒബ്രിയാന് സസ്‌പെന്‍ഷന്‍

Update: 2021-12-21 16:57 GMT

ന്യൂഡല്‍ഹി: തൃണമൂല്‍ രാജ്യസഭാ അംഗം ഡെറക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഭാ നടപടിക്കിടയില്‍ റൂള്‍ ബുക്ക് എറിഞ്ഞതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഡെറക് പ്രതിഷേധം പ്രകടിപ്പിച്ച് സഭയില്‍ നിന്ന് വാക്ക് ഔട്ട് ചെയ്തിരുന്നു. നാളെ വരെയാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലുണ്ടാവുക. നടപ്പ് സമ്മേളനം നാളെയാണ് അവസാനിക്കുന്നത്. 

തിരഞ്ഞെടുപ്പ് ഭേദഗതി ബില്ല്, 2021 ഇന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തിരുന്നു. റൂള്‍ ബുക്ക് പറയുന്നതനുസരിച്ചല്ല ബില്ല് സഭയിലെത്തിച്ചതെന്ന് ഡെറക് നിരവധി തവണ വാദിച്ചു. റൂള്‍ ബുക്കില്‍ നിന്ന് ഉദ്ധരിച്ച് തന്റെ ഭാഗം സമര്‍ത്ഥിക്കുകയും ചെയ്തു. ആധാറിനെയും വോട്ടര്‍ ഐഡിയെയും ബന്ധിപ്പിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസവും സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ഡെറക് ഒബ്രിയാന്‍ റൂള്‍ ബുക്ക ചെയറിനു നേരെയാണ് എറിഞ്ഞത്. അത് സെക്രട്ടറി ജനറലിന്റെ ശരീരത്തില്‍ സ്പര്‍ശിക്കുമായിരുന്നു- ബിജെപിയുടെ സാംപീത് പാത്ര ആരോപിച്ചു.

റൂള്‍ ബുക്ക് എടുത്തെറിഞ്ഞത് സഭാ ചെയര്‍മാനെ മാത്രമല്ല, സെക്രട്ടറി ജനറലിനെയും സഭയെയും രാജ്യത്തെത്തന്നെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

ശരിക്കും ഞാന്‍ എറിഞ്ഞോ, ഞാന്‍ റൂള്‍ ബുക്ക് എറിഞ്ഞെന്ന് ആരാണ് പറഞ്ഞത്, ഫൂട്ടേജ് ഉണ്ടോ എന്ന് ഡെറക് ഒബ്രിയാന്‍ പ്രതികരിച്ചു.

അവര്‍ ടെലിവിഷന് പാര്‍ലമെന്റില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

Tags: