സംവരണ വിഷയത്തില്‍ നീതിയുടെ പക്ഷത്ത് നില്‍ക്കാനുള്ള മാന്യത മുഖ്യമന്ത്രി കാട്ടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഗുജറാത്തില്‍ പോലും നടപ്പിലാക്കാത്ത 10ശതമാനം മുന്നാക്ക സംവരണമാണ് ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ചെത്തുതൊഴിലാളിയുടെ പ്രാതിനിധ്യം പറയുന്ന മുഖ്യമന്ത്രി പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന തസ്‌കരന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നത്.

Update: 2021-08-28 08:14 GMT

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ നീതിയുടെ പക്ഷത്ത് നില്‍ക്കാനുള്ള മാന്യത മുഖ്യമന്ത്രി കാട്ടണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സെക്രട്ടേറിയറ്റിന് മുന്‍പില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യന്‍ കാളി അനുസ്മരണവും സംവരണ പ്രക്ഷോഭ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയുടെ ഒന്‍പതംഗബഞ്ച് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച, സാമ്പത്തിക സംവരണമാണ് കോടതി വിധി ലംഘിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പസ്സാക്കിയെടുത്തത്. ഗുജറാത്തില്‍ പോലും നടപ്പിലാക്കാത്ത 10ശതമാനം മുന്നാക്ക സംവരണമാണ് ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ചെത്തുതൊഴിലാളിയുടെ പ്രാതിനിധ്യം പറയുന്ന മുഖ്യമന്ത്രി പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന തസ്‌കരന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നത്. 20 ശതമാനം മാത്രമുള്ള മുന്നാക്ക സമൂദായങ്ങള്‍ ഉദ്യോഗത്തിന്റെ 60 ശതമാനവും കയ്യടക്കിയിരിക്കുന്ന ഘട്ടത്തിലാണ് 10 ശതമാനം മുന്നാക്ക സംവരണം കൂടി ഇടതുസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ ഒരു ചതിയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അവസരസമത്വവും അധികാരപങ്കാളിത്തവും ഉറപ്പുനല്‍കാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്. മര്‍ദ്ദിതന്റെ ശാക്തീകരണ ശ്രമങ്ങളെ തകര്‍ക്കാനാണ് തസ്‌കരനായ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാത മത ചിന്തകള്‍ക്കപ്പുറം സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടേയും സാമൂഹ്യ നീതിക്ക് വേണ്ടിയാണ് എസ്ഡിപിഐ നിലകൊള്ളുന്നതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

പരപാടിയില്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ അധ്യക്ഷത വഹിച്ചു. മഹാത്മ അയ്യന്‍ കാളി അനുസ്മരണം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ നിര്‍വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗം പിഎം അഹ്മദ്, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News