യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം: 219 പേരുമായി ആദ്യ വിമാനം മുംബൈയിലെത്തി

Update: 2022-02-26 15:24 GMT

ന്യൂഡല്‍ഹി;  റഷ്യന്‍ സൈനിക അധിനിവേശത്തെതുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈയിലെത്തി. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ മുപ്പതോളം മലയാളികളുണ്ട്.

യുക്രെയ്‌നിലൂടെയുളള വ്യോമഗതാഗതം നിര്‍ത്തിവച്ചതോടെയാണ് അതിര്‍ത്തി രാജ്യങ്ങള്‍ വഴി പൗരന്മാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. മടങ്ങിയെത്തിയവരുടെ യാത്രയും മറ്റു ചെലവുകളും മുംബൈ കോര്‍പറേഷന്‍ വഹിക്കുമെന്ന് മേയര്‍ അറിയിച്ചു. 

'നാട്ടിലേക്ക് തിരിച്ചെത്തിയ ഇവര്‍ നമ്മുടെ കുട്ടികളാണ്. മുംബൈ കോര്‍പറേഷന്‍ അവര്‍ക്ക് എല്ലാ സഹായവും ചെയ്യും. അവര്‍ക്ക് എവിടെ പോണമെങ്കിലും ആ ചെലവുകള്‍ ഞങ്ങള്‍ വഹിക്കും. പരിശോധന, വാക്‌സിനേഷന്‍, ഭക്ഷണം എന്നിവയും ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്റെ ചുമതലയിലാണ്'- ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മേയര്‍ കിശോരി പട്‌നെകര്‍ പറഞ്ഞു.

മാതൃരാജ്യത്തേക്ക് സ്വാഗതമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. 

ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു.

യുക്രെയ്‌നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.