രക്ഷാദൗത്യം വിജയം; പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി

Update: 2022-02-09 05:31 GMT

പാലക്കാട്;43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം.കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു. 

ഇടയ്ക്ക് വിശ്രമിച്ചാണ് മലകയറുന്നത്.മലമുകളിലെത്തിച്ചശേഷം തീരസംരക്ഷണസേനയുടെ ഹെലികോപ്റ്ററില്‍ കഞ്ചിക്കോട് ഹെലിപ്പാഡില്‍ ഇറക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതും പരിഗണിക്കുന്നു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് സേനയില്‍നിന്ന് സന്ദേശം ലഭിച്ച ശേഷമായിരിക്കും ഏതു രീതിയില്‍ എത്തിക്കണമെന്നതു സംബന്ധിച്ച അന്തിമ തീരുമാനം.

ഒന്‍പതരയോടെയാണ് സമീപമെത്തി ധൈര്യം പകര്‍ന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാന്‍ തുടങ്ങിയത്. റോപ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങള്‍ ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മലമുകളില്‍ എത്തിയ ശേഷം ബാബുവിന്റെ ആരോഗ്യസ്ഥിതി കൂടി വിലയിരുത്തും. ഇതിനു ശേഷമാകും സേനാംഗങ്ങള്‍ക്കൊപ്പമോ ഹെലികോപ്റ്റര്‍ മാര്‍ഗമോ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടത് എന്നതില്‍ തീരുമാനമെടുക്കുക.

കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു.