പുഴമണല്‍ ലഭ്യമാക്കി പ്രകൃതി സന്തുലനാവസ്ഥ നിലനിര്‍ത്തണമെന്ന് റെന്‍സ്‌ഫെഡ്

Update: 2021-01-30 13:17 GMT

തിരൂര്‍: നിര്‍മാണരംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന അസംസ്‌കൃത വസ്തുവായ മണലിനായി കേരളത്തിലെ മലകള്‍ തുരന്ന് എംസാന്‍ഡെന്ന പേരില്‍ വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തണമെന്ന് രജിസ്‌റ്റേഡ് എഞ്ചിനീയേഴ്‌സ് & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍. ഫെഡറേഷന്റെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇതുസംബന്ധിച്ച ആവശ്യമുയര്‍ന്നത്.

അനുദിനം പ്രകൃതി കനിഞ്ഞേകിയ മണല്‍ കുമിഞ്ഞു കൂടി ആഴം കുറഞ്ഞ് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന പുഴകള്‍ പുനരുജ്ജീവിപ്പിച്ച് സാധാരണ ജനങ്ങള്‍ക്ക് പുഴമണല്‍ ലഭ്യമാക്കണമെന്നും പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റിന്റെ കാര്യക്ഷമത കൂട്ടി സിമന്റ് കുറഞ്ഞ വിലക്ക് ലഭ്യമാക്കണമെന്നും നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

സി മമ്മൂട്ടി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ കുറിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് എഇഇ സഫീര്‍ എസ് കരിക്കോട് ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് സാദിഖ് മൂപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. വി അബ്ദുറഹ്മാന്‍ എംഎല്‍എ, റെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് വിജയകുമാര്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍സലാം, സംസ്ഥാന ട്രഷറര്‍ നസീം ജില്ലാ ഇന്‍ചാര്‍ജ്, ജയകുമാര്‍, സംസ്ഥാന ജോയന്റ് സെക്രട്ടറി അബ്ദുല്‍ മുനീര്‍, ഷബീര്‍ രാമപുരം സംസാരിച്ചു. ജില്ലാ സെക്രട്ടറി ജുനൈസ് കരുവാടി റിപോര്‍ട്ട് അവതരിപ്പിക്കുകയും കണ്‍വീനര്‍ മുഹമ്മദ് ഷാഫി സ്വാഗതമാശംസിക്കുകയും ചെയ്തു.

Tags: