'മതസംഘടനകള്‍ ലീഗില്‍ നിന്നകലും'; വഖ്ഫ് സമരത്തില്‍ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകള്‍ പുറത്തുവരാതിരിക്കല്‍ മാത്രമെന്ന് ടി കെ ഹംസ

Update: 2021-12-05 02:02 GMT

മലപ്പുറം: വഖ്ഫ് സമരത്തിനു പിന്നില്‍ മുസ് ലിം ലീഗിന് തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കുക എന്ന ഉദ്ദേശ്യം മാത്രമാണെന്ന് വഖ്ഫ് ബോര്‍ഡ്  ചെയര്‍മാന്‍ ടി കെ ഹംസ. ഇനിയുള്ള കാലം സമുദായ സംഘടനകള്‍ ലീഗിനൊപ്പം ഉണ്ടാകണമെന്നില്ല. സമസ്ത നിലപാട് ലീഗിന്റെ ആദ്യ പരാജയമാണെന്നും ടി കെ ഹംസ പറഞ്ഞു. 

നിലവില്‍ വഖ്ഫിന്റെ ഉടമസ്ഥതയിലുള്ള 60 ശതമാനത്തോളം ഭൂമിയും അന്യാധീനപ്പെട്ട അവസ്ഥയിലാണ്. ഇത് വീണ്ടെടുക്കാന്‍ വേണ്ടിയുള്ള പരിഷ്‌കരണങ്ങളില്‍ ഒന്നാണ് യോഗ്യരായവരെ നിയമിക്കുക എന്നത്. നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ് എതിര്‍ക്കാനുള്ള കാരണം നിയന്ത്രണം നഷ്ടമാകുമെന്ന ഭയമാണെന്ന് ടി കെ ഹംസ പറഞ്ഞു.

'2016ലാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത്. 2018ല്‍ ഇത് സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കി. അന്നൊന്നും മുസ് ലിം ലീഗ് ഇതിനെ എതിര്‍ത്തില്ല. ഇപ്പോള്‍ 5 വര്‍ഷത്തിനിപ്പുറം ഇത്തരത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നതിന് പിന്നില്‍ ഒരു കാരണമേ ഞാന്‍ കാണുന്നുള്ളൂ, അന്നൊക്കെ വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണം മുസ് ലിം ലീഗിനായിരുന്നു. ഇപ്പോള്‍ അതല്ല. അധികാരം കൈവിട്ടതോടൊപ്പം മുമ്പ് നടത്തിയ വെട്ടിപ്പുകള്‍ പുറത്തു വരുമോ എന്ന ഭയം കൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിഷേധങ്ങള്‍ നടത്തുന്നത്.

വഖ്ഫ് നിയമപ്രകാരം സിഇഒ, എ ഒ എന്നിവര്‍ മുസ് ലിംകള്‍ ആകണമെന്നാണ് ചട്ടം. അത് ഇതുവരെ ആരും കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. അതുപോലെത്തന്നെയാകും പിഎസ്‌സി നിയമനവും. ഇത് സംബന്ധിച്ചുള്ള ലീഗ് പ്രചരണങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സിക്ക് വിട്ടാല്‍ ഇതര മതസ്ഥര്‍ വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ലീഗ് നടത്തുന്ന പ്രചാരണം. എന്നാല്‍ നിലവില്‍ ബോര്‍ഡിന്റെ സിഇഒ, എഒ എന്നിവരുടെ നിയമനം മുസ് ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ്. അതേ മാതൃകയിലാണ് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നത്. ആ നിയമനങ്ങള്‍ ഇതുവരെ ആരും കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. അതു പോലെത്തന്നെയാണ് ഇതും. ഇക്കാര്യത്തില്‍ സാമുദായിക സംഘടനകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ലീഗ് അനാവശ്യമായ ആശങ്ക പ്രചരിപ്പിക്കുകയാണ്. മത സാമുദായിക സംഘടനകളില്‍ ലീഗിനുള്ള നിയന്ത്രണം നഷ്ടമാവുക തന്നെ ചെയ്യും. പള്ളിയെയും അനുഷ്ഠാനങ്ങളേയും ദുര്‍വിനിയോഗം ചെയ്യാനാണ് ലീഗ് ശ്രമിച്ചത്. സമസ്ത നിലപാട് ലീഗിന്റെ ആദ്യ പരാജയമാണെന്നും ടി കെ ഹംസ അഭിപ്രായപ്പെട്ടു.

'മുസ് ലിംകള്‍ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ലീഗ് മാത്രമാണ് എന്നാണ് പല സംഘടനകളുടേയും ധാരണ. എന്നാല്‍ ലീഗ് മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. അത് ഏറെ വൈകാതെ ഈ സംഘടനകള്‍ എല്ലാം തിരിച്ചറിയും. പള്ളികളിലെ പ്രതിഷേധത്തിനെതിരെ സമസ്ത സ്വീകരിച്ച നിലപാട് ലീഗിന്റെ ആദ്യ പരാജയമാണ്. ബിജെപിയും മുസ് ലിംലീഗും ഒരുപോലെയാണ് മതത്തെ രാഷ്രീയമായി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി സമസ്തയുടെ ആശങ്കകള്‍ ദൂരീകരിക്കും എന്നു തന്നെയാണ് കരുതുന്നത്. ലീഗിന്റെ പ്രതിഷേധങ്ങള്‍ വിലപ്പോകില്ലയെന്നും ടി കെ ഹംസ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    

Similar News