കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ആശ്വാസപദ്ധതി: രണ്ട് ലക്ഷം വരെ വായ്പയുടെ 4 ശതമാനം പലിശ ആറ് മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും

Update: 2021-07-31 05:55 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചു: രണ്ട് ലക്ഷം വരെ വായ്പയുടെ 4 ശതമാനം പലിശ ആറ് മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം മറ്റ് ആശ്വാസ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 5650 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.

ആശ്വാസ പദ്ധതികളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും ആഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറു മാസത്തേക്ക് വഹിക്കുന്നതായിരിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള വാടക ഒഴിവാക്കുന്നതിനും തീരുമാനിച്ചു. അതോടൊപ്പം സമാന കാലയളവില്‍ ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടക്കേണ്ട കെട്ടിടനികുതിയും ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കും.

ഇവയ്ക്കു പുറമേ കെ.എസ്.എഫ്.ഇ മുഖാന്തരം വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കും. 2021, ജനുവരി 20 മുതല്‍ മുടങ്ങിയ എല്ലാ കെ എസ് എഫ് ഇ ലോണുകളുടെയും പിഴ പലിശ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ ഒഴിവാക്കി നല്‍കും. ചിട്ടിയുടെ കുടിശ്ശികക്കാര്‍ക്ക് കാലാവധി അനുസരിച്ച് സെപ്തംബര്‍ 30 വരെയുള്ള അമ്പതു മുതല്‍ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കും. 2021 ജനുവരി 20 മുതല്‍ വീഴ്ച വരുത്തിയ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കും. സെപ്തംബര്‍ 30 വരെ ചിട്ടി പിടിച്ച ചിറ്റാളന്മാര്‍ക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല. കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും സെപ്റ്റംബര്‍ 30 വരെ നീട്ടുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനത്തിനായി കെ.എഫ്.സി വഴി മൂന്നു പദ്ധതികള്‍ പ്രഖ്യാപിച്ചു. ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്. അതില്‍ ഒന്നാമത്തെ പദ്ധതി ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാര്‍ട്ടപ്പ് കേരള' വായ്പാപദ്ധതിയാണ്. ഇതിനായി കെ.എഫ്.സി 50 കോടി രൂപ മാറ്റി വയ്ക്കും. വ്യവസായ എസ്‌റ്റേറ്റിലെ സംരംഭങ്ങള്‍ക്കുള്ള പ്രത്യേക വായ്പാപദ്ധതിയാണ് രണ്ടാമത്തേത്. 20 കോടി രൂപ വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപ വകയിരുത്തും.

മൂന്നാമത്തേത് മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗമാണ്. ഇതിനായി നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്‌കരിക്കും. ഒരു കോടി രൂപ വരെ 5% പലിശയില്‍ വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിക്കും. 50 വയസ്സില്‍ താഴെയുള്ള യുവസംരംഭകര്‍ക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.