നിതയ്ക്ക് ഒരു ക്ഷണവും ലഭിച്ചിട്ടില്ല; വിസിറ്റിങ് പ്രഫസര്‍ വിവാദത്തില്‍ റിലയന്‍സ്

റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിതയെ വിസിറ്റിങ് പ്രഫസറാകാന്‍ ക്ഷണിച്ചത് എന്നാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ കൗശല്‍ കിഷോറിന്റെ പ്രതികരണം.

Update: 2021-03-17 09:50 GMT

മുംബൈ: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയ്ക്ക് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രഫസറായി ക്ഷണം ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും നിതയ്ക്ക് അത്തരത്തിലുള്ള ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും റിലയന്‍സ് വക്താവ്.റിലയന്‍സ് വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

അതേസമയം, നിതയെ വിസിറ്റിങ് പ്രഫസറായി നിയമിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതായി യൂനിവേഴ്‌സിറ്റി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിതയെ വിസിറ്റിങ് പ്രഫസറായി നിയമിക്കാനുള്ള യൂനിവേഴ്‌സിറ്റി പ്രപ്പോസലിന് എതിരേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി റിലയന്‍സ് മുന്നോട്ട് വന്നത്.

വിദ്യാര്‍ത്ഥികള്‍ വി സി രാകേഷ് ബത്‌നാഗറിന്റെ വസതിക്ക് മുന്നില്‍ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രഫസര്‍ ആകാന്‍ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിതയെ ക്ഷണിച്ചത്. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരെയും വിസിറ്റിങ് പ്രഫസര്‍മാരായി നിയമിക്കാന്‍ യുനിവേഴ്‌സിറ്റി പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്.

റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിതയെ വിസിറ്റിങ് പ്രഫസറാകാന്‍ ക്ഷണിച്ചത് എന്നാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ കൗശല്‍ കിഷോറിന്റെ പ്രതികരണം.

Tags:    

Similar News