അര്‍ണബിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബം

Update: 2021-01-20 12:35 GMT

ന്യൂഡല്‍ഹി: പുല്‍വാമയിലെ സൈനിക ആക്രമണത്തെ ചാനല്‍ റേറ്റിങ്ങിനു വേണ്ടി ഉപയോഗിച്ച റിപബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബം. അര്‍ണബും ടെലിവിഷന്‍ റേറ്റിങ് കമ്പനിയായ ബാര്‍ക്ക്‌ന്റെ സിഇഒയും തമ്മിലുളള വാട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

2019 ഫെബ്രുവരിയില്‍ അര്‍ണബും ബാര്‍ക് സിഇഒ പാര്‍ത്തോ ദാസ് ഗുപതയും തമ്മില്‍ നടത്തിയ ചാറ്റാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തെ അര്‍ണബ് വലിയ വിജയമെന്നാണ് വിശേഷിപ്പിച്ചത്. വ്യോമാക്രമണങ്ങള്‍ അര്‍ണബ് നേരത്തെ അറിഞ്ഞുവെന്നതും ഗുരുതരമായ പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുല്‍വാമയില്‍ സൈനിക വ്യാഹത്തിലേക്ക് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 40 പട്ടാളക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനു പകരമായി ഇന്ത്യ ബാലക്കോട്ടിലേക്കും ആക്രമണം നടത്തി. 

മരിച്ച സൈനികന്റെ മകള്‍ അപൂര്‍വ, മറ്റൊരു സൈനികന്റെ ഭാര്യ സുബൈദ ബീഗം, സൈനികന്റെ സഹോദരന്‍ പ്രതാപ് റാട്ടി തുടങ്ങിയവരാണ് രംഗത്തുവന്നിട്ടുള്ളവരില്‍ ചിലര്‍.

സൈനിക നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യം ചോര്‍ന്നത് രാജ്യദ്രോഹമാണെന്നും അതില്‍ ഉള്‍പ്പെട്ടവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും രംഗത്തുവന്നിരുന്നു. 2019ലെ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. 

Tags:    

Similar News