പ്രസവത്തെ തുടർന്ന് ഇരട്ടക്കുട്ടികളുടെ മരണം; ശസ്ത്രക്രിയയ്ക്ക് പ്രധാന ഡോക്ടർ ഉണ്ടായില്ലെന്ന് ബന്ധുക്കൾ

Update: 2023-01-18 04:46 GMT

ആലപ്പുഴ: ഇന്നലെ ഉച്ചവരെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഡോക്ടർമാർ അറിയിച്ചിട്ടില്ലെന്ന് ആലപ്പുഴയിൽ പ്രസവത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ അമ്മ സജിതയുടെ ബന്ധുക്കൾ. കഴിഞ്ഞ 16ന് സിസേറിയൻ നിശ്ചയിച്ചതാണ്. എന്നാൽ വേദനയില്ലെന്ന് പറഞ്ഞ് മാറ്റി വെച്ചു. ഇന്നലെ ഉച്ചക്ക് ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി.

തൊട്ടുമുമ്പ് സജിത ആഹാരം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ട് മണിക്കൂർ കഴിഞ്ഞ് ചെയ്യാം എന്നാണ് പറഞ്ഞത്. പിന്നീട് എട്ടരയ്ക്കാണ് രണ്ട് കുഞ്ഞുങ്ങളും മരിച്ചതായി അറിയിക്കുന്നത്. പ്രധാന ഡോക്ടർക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയൻ നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

അതേസമയം ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിൽ വീഴ്ചയില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൾ സലാം പറഞ്ഞു. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. മരണ കാരണം ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യുഷൻ സിൻഡ്രോം ആണ്. ഒരു മറുപിള്ളയിൽ നിന്ന് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സങ്കീർണതയാണ് മരണത്തിന് കാരണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.

Similar News