പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; വെള്ളൂര്‍ ന്യൂസ്പ്രിന്റില്‍ ഉത്പ്പാദനം ഏപ്രിലോടെ ആരംഭിക്കും

Update: 2022-02-16 10:10 GMT

കോട്ടയം; സംസ്ഥാന സര്‍ക്കാറിന്റെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള 34.30 കോടിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന നിലയില്‍ പുരോഗമിക്കുകയാണെന്നും ഏപ്രിലോടെ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കുമെന്നും വ്യവസായകയര്‍നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂരിലെ കെ.പി.പി.എല്‍. പ്ലാന്റ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ടു വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി കേന്ദ്രസര്‍ക്കാരില്‍നിന്ന് ബാധ്യതകള്‍ തീര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് കേരള പേപ്പര്‍ പ്രൊഡക്‌സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷമായി പ്രവര്‍ത്തനം നിലച്ചിരുന്നു. ആറു വര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്താതെയും കിടന്നിരുന്നതിനാല്‍ പ്രത്യേക സമയക്രമം പാലിച്ചാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് ഊര്‍ജ്ജിതമായ രീതിയിലാണ് മുന്നേറുന്നത്. മാര്‍ച്ചോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഏപ്രില്‍ മാസത്തില്‍ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കും. ഇതിനുള്ള 44.94 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ തൊഴിലാളികളെ നിയമിക്കും. സാങ്കേതിക കഴിവുകളും മേഖലയിലെ തൊഴില്‍ പരിചയവും മുന്‍നിര്‍ത്തി കരാറടിസ്ഥാനത്തിയിരിക്കും നിയമനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തുകയും സഹായങ്ങള്‍ കൃത്യമായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള 152 തൊഴിലാളികളും മാതൃകാപരമായ രീതിയിലാണ് സേവനമനുഷ്ഠിക്കുന്നത്. പുറത്തു നിന്നും ചെയ്യിച്ചിരുന്ന പല ജോലികളും ഇവര്‍ സ്വന്തം കഴിവുകള്‍ വിനിയോഗിച്ച് നിര്‍വഹിക്കുന്ന സാഹചര്യമാണ്. ശുചീകരണമടക്കമുള്ള ജോലികളില്‍ എല്ലാവരും പങ്കാളിത്തം നല്‍കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ശുഭസൂചകങ്ങളാണ്. പേപ്പര്‍ മെഷീന്‍ പ്ലാന്റ്, പള്‍പ്പ് മില്ല്, ഡി ഇങ്കിംഗ് പ്ലാന്റ്, വേയ്റ്റ് പേപ്പര്‍ ഗോഡൗണ്‍, യൂട്ടിലിറ്റി പവര്‍ പ്ലാന്റ്, പമ്പ് ഹൗസ് എന്നിവിടങ്ങളില്‍ നടക്കുന്ന അറ്റകുറ്റപ്പണി മന്ത്രി നേരിട്ടു വിലയിരുത്തി. കമ്പനി സ്‌പെഷല്‍ ഓഫിസര്‍ പ്രസാദ് ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

Tags: