മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; വിദ്യാര്‍ത്ഥിനിക്കെതിരേ നടപടി വേണ്ടെന്ന് അംബേദ്കര്‍ സര്‍വകലാശാലക്ക് ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ നിര്‍ദേശം

Update: 2021-07-05 18:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ച വിദ്യാര്‍ത്ഥിനിക്കെതിരേ നടപടിയെടുക്കരുതെന്ന് ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാര്‍ഷിക ബിരുദദാനച്ചടങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനി കെജ്രിവാളിനെതിരേ പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ ആഴ്ച കെജ്രിവാളിനെ പരിഹസിച്ച വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല 5,000 രൂപ പിഴയിടീച്ചിരുന്നു. ഫീസ് വര്‍ധനക്കെതിരേ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നടത്തിയ പരാമര്‍ശം അനുചിതമായിരുന്നെന്ന് സര്‍വകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണകമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു. സര്‍വകലാശാല ഫീസ് വര്‍ധനക്കെതിരേയായിരുന്നു വിദ്യാര്‍ത്ഥിനി പരിഹാസമഴിച്ചുവിട്ടത്.

സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് ഒരു വിദ്യാര്‍ത്ഥിയെയും ശിക്ഷിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഉപമുഖ്യമന്ത്രി അറിയിച്ചു.

''എനിക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും വിമര്‍ശനമഴിച്ചുവിട്ട വിദ്യാര്‍ത്ഥിക്കെതിരേ ശിക്ഷാനടപടി സ്വീകരിച്ച വിവരം കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍ പെട്ടത്. സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചുവന്നതിന്റെ പേരില്‍ ആരെയും ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കരുത്. സാമൂഹികസംവിധാനത്തെ താറുമാറാക്കുന്ന അഭിപ്രായങ്ങളെ മാത്രമേ നിയന്ത്രിക്കേണ്ടതുമുള്ളൂ. സര്‍ക്കാരിനെതിരേയുള്ള ഒരു വിദ്യാര്‍ത്ഥിയുടെ അഭിപ്രായത്തിന്റെ പേരില്‍ നടപടിയെടുക്കും മുമ്പ് അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടിയിരുന്നു. - സിസോദിയ പറഞ്ഞു.