ഹിന്ദു രക്ഷാകര്‍തൃ നിയമത്തില്‍നിന്ന് അവിഹിത സന്തതി പരാമര്‍ശം നീക്കണം: പാര്‍ലമെന്ററി പാനല്‍
ന്യൂഡല്‍ഹി: ഹിന്ദു രക്ഷകര്‍തൃ നിയമത്തില്‍ അവിഹിത സന്തതി എന്ന വാക്ക് ഉപയോഗിച്ചതില്‍ കടുത്ത വിമര്‍ശനവുമായി പാര്‍ലമെന്ററി പാനല്‍. ഒരു കുട്ടിയും അവിഹിത സന്തതിയല്ലെന്നും വിവാഹബന്ധത്തിനകത്താണോ പുറത്താണോ കുട്ടി ജനിച്ചതെന്നത് ഒരു മാറ്റവുമുണ്ടാക്കുന്നില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
രാജ്യസഭ എംപി സുശില്‍കുമാര്‍ അധ്യക്ഷനായ നിയമ, നീതി ന്യായ വകുപ്പുകള്‍ക്കുവേണ്ടിയുള്ള സമിതിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. തിങ്കളാഴ്ച ഇരു സഭകളിലും റിപോര്‍ട്ട് വച്ചിട്ടുണ്ട്.
ഹിന്ദു രക്ഷകര്‍തൃനിയമത്തിന്റെ സെക്ഷന്‍ 3(1)ലാണ് അവിഹിത സന്തതി എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത്.
അവിഹിതസന്തതി പരാമര്‍ശം നീക്കംചെയ്യണമെന്നും ഒരു കുട്ടിയും അവിഹിത സന്തതിയല്ലെന്നും വിവാഹിതരായവരുടെയോ അല്ലാത്തവരുടെയോ കുട്ടികളെന്ന വ്യത്യാസം നിയമത്തിനില്ലെന്നും കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നു.
നിയമത്തിന്റെ അനുച്ഛേദം 6ല്‍ ഹിന്ദു ആണ്‍കുട്ടിയുടെ കാര്യത്തിലും അവിവാഹിതയായ പെണ്‍കുട്ടിയുടെ കാര്യത്തിലും പിതാവായിരിക്കും രക്ഷകര്‍ത്താവെന്നും അദ്ദേഹത്തിന്റെ കാലശേഷം മാതാവിനായിരിക്കും അതിനുളള അധികാരമെന്നും നിയമം വ്യക്തമാക്കുന്നു.
'പ്രായപൂര്‍ത്തിയാകാത്ത ദത്തുപുത്രന്റെ സ്വാഭാവിക രക്ഷാകര്‍തൃത്വം ദത്തെടുക്കപ്പെട്ട പിതാവിനും പിന്നീട് ദത്തെടുത്ത അമ്മയ്ക്കും കൈമാറുന്നുവെന്ന് അതേ നിയമത്തിലെ സെക്ഷന്‍ 7 അനുശാസിക്കുന്നു. പിതാവ് മരണപ്പെടുകയോ യോഗ്യനല്ലെന്ന് കണ്ടെത്തുകയോ ചെയ്യുന്നില്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത നിയമാനുസൃത കുട്ടിയുടെ രക്ഷാധികാരിയായി മാതാവായിരിക്കും. നിയമം മാതാവിനേക്കാള്‍ പിതാവിന് മുന്‍ഗണന നല്‍കുന്നതിനാല്‍, ഇത് ഭരണഘടനയുടെ തുല്യതയ്ക്കുള്ള അവകാശത്തിനും അനുച്ഛേദം 14, 15 പ്രകാരം വിവേചനത്തിനെതിരായ അവകാശത്തിനും എതിരാണ്'
മാതാവിന്റെയും പിതാവിന്റെയും അവകാശങ്ങള്‍ തുല്യമായിരിക്കണമെന്ന് കമ്മിറ്റി നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. രക്ഷകര്‍ത്താക്കളെക്കാള്‍ കുട്ടിയുടെ ക്ഷേമത്തിനായിരിക്കണം പ്രാധാന്യമെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു.