'ബലാല്‍സംഗം ആസ്വദിക്കണ'മെന്ന പരാമര്‍ശം; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ മാപ്പ് പറഞ്ഞു

Update: 2021-12-17 05:30 GMT

ബെംഗളൂരു: ബലാല്‍സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനോ അത് ഒഴിവാക്കാനോ കഴിയുന്നില്ലെങ്കില്‍ പിന്നെ അത് ആസ്വദിക്കാമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാപ്പ് പറഞ്ഞു.

കര്‍ണാടക നിയമസഭാ നടപടികള്‍ക്കിടയിലാണ് എംഎല്‍എ രമേശ് കുമാര്‍ വിവാദ പ്രസ്താവനയുമായി രംഗത്തുവന്നത്.

''ഒരു ക്രൂരമായ കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നില്ല എന്റേത്. മറിച്ച് അശ്രദ്ധമായ ഒരു പ്രയോഗമായിരുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഭാവിയില്‍ കുറച്ചുകൂടി ശ്രദ്ധിക്കും''- എംഎല്‍എ ട്വീറ്റ് ചെയ്തു.

കര്‍ഷക വിഷയങ്ങളില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണെന്നാവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കര്‍ഷക സമരത്തെക്കുറിച്ച് പറയാന്‍ ഓരോരുത്തര്‍ക്കും സമയം നല്‍കുകയാണെങ്കില്‍ എങ്ങനെയാണ് സഭ സമയത്തിന് അവസാനിപ്പിക്കുകയെന്ന് സ്പീക്കര്‍ ചോദിച്ചു. അതിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

'നിങ്ങള്‍ എന്ത് തീരുമാനിച്ചാലും ഞാന്‍ അതെ എന്ന് പറയും. ഞാന്‍ ചിന്തിക്കുന്നത് നമുക്ക് സാഹചര്യം എങ്ങനെ ആസ്വദിക്കാമെന്നാണ്. എനിക്ക് ഈ സംവിധാനത്തെ നിയന്ത്രിക്കാനോ നേരെ നടത്താനോ കഴിയില്ല. എന്റെ ആശങ്ക സഭയിലെ നടപടിക്രമങ്ങളെക്കുറിച്ചാണ്. അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്'- സ്പീക്കര്‍ ചോദിച്ചു.

അതിനുള്ള മറുപടിയിലാണ് എംഎല്‍എ കുപ്രസിദ്ധമായ പരാമര്‍ശം നടത്തിയത്.

'ബലാത്സംഗം ഒഴിവാക്കാന്‍ കഴിയാതാവുമ്പോള്‍ കിടന്ന് ആസ്വദിക്കൂ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ് നിങ്ങളുടെ അവസ്ഥ''- എംഎല്‍എ പറഞ്ഞു. ഇത് കേട്ട സ്പീക്കറും സഭയിലെ ചിലരും ചിരിച്ചു.