സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കണം; ശിപാര്‍ശയുമായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍

മലബാര്‍ മേഖലയില്‍ കൂടുതല്‍ കോളജ് വേണം. ഗവേഷണത്തില്‍ എസ്‌സി-എസ്റ്റി സംവരണം ഉറപ്പാക്കണം

Update: 2022-08-09 07:17 GMT

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന ശിപാര്‍ശയുമായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ട്. 'സര്‍വകലാശാലകളുടെ വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം. ഓരോ സര്‍വകലാശാലക്കും ഓരോ ചാന്‍സിലര്‍ വേണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മലബാര്‍ മേഖലയില്‍ കൂടുതല്‍ കോളജ് വേണമെന്നതാണ് മറ്റൊരു ശിപാര്‍ശ.

നിലവിലെ കോഴ്‌സുകളുടെ സീറ്റ് വര്‍ദ്ധിപ്പിക്കണം. ഗവേഷണത്തില്‍ എസ്‌സി,എസ്റ്റി സംവരണം ഉറപ്പാക്കണം. ട്രാന്‍സ് ജെന്‍ഡര്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

ജനസംഖ്യയില്‍ 18 -23 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം പേര്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036ല്‍ ഇത് 75 ശതമാനമാക്കണം. എല്ലാ സര്‍വകലാശാലകള്‍ക്കും പൊതു അക്കാദമിക് കലണ്ടര്‍ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നും ശുപാര്‍ശയുണ്ട്.

മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം പി മേനോന്റെ അധ്യക്ഷതയിലുള്ള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച രണ്ടുദിവസമായി ഉണ്ടാകും. ഇതിനു ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെയാണ് ചാന്‍സിലറുടെ അധികാരം ഇല്ലാതാക്കണമെന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ട്. ചാന്‍സിലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. സര്‍വകലാശാലകളുടെ വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം. നിലവില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറാണ് സര്‍വകലാശാലയുടെ തലവന്‍. ആ അധികാരം വിസിറ്റര്‍ പദവിയിലൂടെ മുഖ്യമന്ത്രിയിലേക്കെത്തിക്കുന്നതാണ് ശിപാര്‍ശ. ഓരോ സര്‍വകലാശാലക്കും വെവ്വേറെ ചാന്‍സിലര്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Tags:    

Similar News