ആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ച് കർണാടക സർക്കാർ

Update: 2025-06-08 07:09 GMT

ബംഗളൂരു: ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന റോയൽ ചലഞ്ചേഴ്‌സ് ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരതുക വർധിപ്പിച്ച് കർണാടക സർക്കാർ. അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിൽസയുമാണ് സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അത് 25 ലക്ഷം രൂപയായി സർക്കാർ ഉയർത്തി.

ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് വിഷയത്തിൽ ഔദോഗിക പ്രഖ്യാപനം നടത്തിയത് .

ആർസിബി ഐപിഎൽ കിരീടം നേടിയതിൻ്റെ വിജായാഘോഷത്തിനായി സംഘടിപ്പിച്ച റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മൂന്നു ലക്ഷത്തിലധികം ആളുകൾ സ്റ്റേഡിയത്തിനുള്ളിലേക്ക് ഇരച്ചു കയറിയതോടെയാണ് വലിയ രീതിയിലുള്ള തിരക്കുണ്ടായത്.

സംഭവത്തിൽ പോലിസ് കമ്മീഷണർ ബി ദയാനന്ദ ഉൾപ്പെടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ആഘോഷങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് എം‌എൽ‌സി ബി ഗോവിന്ദരാജുവിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. അതേസമയം സംഭവത്തിൽ ആർ‌സി‌ബിയുടെയും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെയും പ്രതിനിധികളെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: