
ബംഗളൂരു: ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. പരിപാടി സംഘടിപ്പിച്ചത് ആർസിബിയാണെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. സ്റ്റേഡിയത്തിലേക്ക് മൂന്നു ലക്ഷത്തിലധികം ആളുകൾ എത്തിയെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. പരിക്ക് പറ്റിയ പലരുടെയും നില ഗുരുതരമാണ്. വിധാന്‍ സൗധ മുതല്‍ വിജയാഘോഷം നടന്ന ചിന്നസ്വാമി സ്റ്റേഡിയം വരെ 4 ലക്ഷത്തോളം പേര്‍ വിക്ടറി പരേഡ് കാണാന്‍ അണിനിരന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ മാത്രം സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി നിന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തഭൂമിയായി മാറുകയായിരുന്നു.