റേഷന്‍ വിതരണതടസ്സം: ഭക്ഷ്യവകുപ്പ് അനാസ്ഥ അവസാനിപ്പിക്കണമെന്ന് പി ജമീല

സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയം റേഷന്‍ അരിയാണ്. റേഷന്‍ മുടങ്ങുന്നത് പല കുടംബങ്ങളെയും പട്ടിണിയിലാക്കും.

Update: 2022-01-11 09:24 GMT

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ തകരാറിലായതുമൂലം കഴിഞ്ഞ മൂന്നു ദിവസമായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും വിതരണം പുനസ്ഥാപിക്കാന്‍ ഭക്ഷ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. നെറ്റ് വര്‍ക്ക് തകരാര്‍ മൂലം ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ക്ക് ജനുവരി ഒന്നുമുതല്‍ വലിയ തോതില്‍ വില കൂടിയിരിക്കുകയാണ്.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ അവരുടെ ഏക ആശ്രയം റേഷന്‍ അരിയാണ്. റേഷന്‍ മുടങ്ങുന്നത് പല കുടംബങ്ങളെയും പട്ടിണിയിലാക്കും. സപ്ലൈകോയില്‍ ഡിസംബര്‍ അവസാനം സബ്‌സിഡിയില്ലാതെ കുത്തരി വിറ്റത് 33 രൂപയ്ക്കായിരുന്നു. ജനുവരിയില്‍ 44 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതായത് പതിനൊന്ന് രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. പൊതുവിപണിയില്‍ അരി വില 50 കടന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ റേഷന്‍ വിതരണം മുടങ്ങിയാല്‍ അത് ഉണ്ടാക്കുന്ന പ്രതിസന്ധി രൂക്ഷമായിരിക്കും. റേഷന്‍ വാങ്ങുന്നതിന് വീട്ടമ്മമാര്‍ വാടകയ്ക്ക് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് കടകളിലെത്തുമ്പോഴാണ് വിതരണം തടസ്സപ്പെട്ടതായി അറിയുന്നത്. ഇത് പലയിടങ്ങളിലും കടയുമകളുമായി സംഘര്‍ഷങ്ങള്‍ക്കുവരെ കാരണമായിരിക്കുകയാണ്. വണ്ടിക്കൂലിയും സമയവും നഷ്ടപ്പെടുത്തി ആളുകള്‍ നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ്.ഭക്ഷ്യവകുപ്പ് അനാസ്ഥ വെടിഞ്ഞ് റേഷന്‍ വിതരണം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി ജമീല വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


Tags: