പ്രസ് ഫ്രീഡം പുരസ്‌കാരം സിദ്ദിഖ് കാപ്പനടക്കമുള്ള ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച് റാണ അയ്യൂബ്

Update: 2022-07-01 13:17 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നാഷണല്‍ പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസ് ഫ്രീഡം പുരസ്‌കാരം-2022 നേടിയ റാണ അയ്യൂബ് ബഹുമതി സമര്‍പ്പിച്ചത് സിദ്ദിഖ് കാപ്പനും മുഹമ്മദ് സുബൈറും ആസിഫ് സുല്‍ത്താനുമടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് പരീക്ഷണങ്ങളുടെ കാലമാണെന്നും അവര്‍ പറഞ്ഞു.

നാഷണല്‍ പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസ് ഫ്രീഡം പുരസ്‌കാരം-2022ന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബാണ് നേടിയത്. ജോണ്‍ ഓബുച്ചോണ്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന ഈ ബഹുമതി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണ്.

2022ലെ ജോണ്‍ ഓബുച്ചോണ്‍ അവാര്‍ഡ് ഇന്റര്‍നാഷണല്‍ ഹോണറിയായി റാണാ അയ്യൂബിനെ തിരഞ്ഞെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ശ്രീമതി അയ്യൂബിന്റെ ധൈര്യവും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലെ വൈദഗ്ധ്യവും അവരുടെ ജീവിതത്തിലുടനീളം പ്രകടമാണ്. സര്‍ക്കാരിനെതിരായ അവളുടെ വിമര്‍ശനം അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി മാറിയിട്ടുണ്ട്. അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് പോലും ഇന്ത്യയ്ക്കുള്ളില്‍ നിയന്ത്രിക്കപ്പെടുന്നു. ട്വിറ്റര്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2000ലെ ടെലികമ്മ്യൂണിക്കേഷന്‍ നിയമം അനുസരിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരമാണ് ഇത്. ഇത്തരം നിയന്ത്രണങ്ങള്‍ ജനാധിപതപാരമ്പര്യമുള്ള ഇന്ത്യയ്ക്ക് ഭൂഷണമല്ല. ട്വിറ്റര്‍ അക്കൗണ്ട് ഉടന്‍ പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ ട്വിറ്ററിനോട് അഭ്യര്‍ത്ഥിക്കുന്നു- പുരസ്‌കാരം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

മരിയ റെസ്സ, ജേസണ്‍ റെസയാന്‍, ഓസ്റ്റിന്‍ ടൈസ്, മേരി കോള്‍വിന്‍, ജമാല്‍ കഷോഗി, എമിലിയോ ഗുട്ടറസ്‌സോട്ടോ എന്നിവര്‍ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരജേതാവ് ഡാനി ഫെന്‍സ്റ്ററും ഹേസ് ഫാനുമായിരുന്നു.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യ സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയാണ് റാണ അയ്യൂബ്.

Tags:    

Similar News