ന്യൂഡല്‍ഹി: ഹിന്ദുത്വര്‍ ആസൂത്രണം ചെയ്ത രാം നവമി റാലിയുടെ ഭാഗമായി ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം.
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാം നവമി ആഘോഷത്തിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു അക്രമമെന്ന് അഡി. കലക്ടര്‍ എസ്എസ് മുജര്‍ഡെ പറഞ്ഞു. ഇവിടെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അക്രമികള്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. കല്ലേറും നടന്നു. നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വീടുകള്‍ തകര്‍ത്തു, തീവയ്ക്കുകയും ചെയ്തു.
ഗുജറാത്തില്‍ ആനന്ദിലാണ് അക്രമങ്ങളുണ്ടായത്. കല്ലേറും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഒതുക്കാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഖംബാത്തില്‍നിന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം കണ്ടെത്തി. 65വയസ്സുളള ഒരാളാണ് മരിച്ചിട്ടുള്ളത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
ബംഗാളിലെ ഹൗറയില്‍, ഷിബ്പൂര്‍ മേഖലയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായെന്ന റിപോര്‍ട്ടിനെത്തുടര്‍ന്ന് വന്‍തോതില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി പോലിസ് അറിയിച്ചു. രാമനവമി ഘോഷയാത്രയ്ക്ക് നേരെ പോലിസ് ആക്രമണം നടത്തിയെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവരെ പൊലിസ് മര്‍ദിച്ചതായും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പങ്കുവയ്ക്കരുതെന്ന് പോലിസ് മുന്നറിയിപ്പുനല്‍കി.
ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ നിന്ന് രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുണ്ട്.
