57 സീറ്റിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 10ന്

Update: 2022-05-12 13:08 GMT

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന 57ല്‍ 52 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. 15 സംസ്ഥാനങ്ങളിലായാണ് 52 സീറ്റുകളുള്ളത്. ജൂലൈയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രധാനമാണ്. നാമനിര്‍ദേശം വഴി നിയമിക്കേണ്ട ഏഴ് സീറ്റുകളിലും ഒഴിവുണ്ട്. അതിലും നിയമനം നടക്കും. എല്ലാ സീറ്റും അടക്കമാണ് 57.

പതിനൊന്ന് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയാണ് മുന്നില്‍. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 6 സീറ്റുകള്‍ വീതമുണ്ട്.

ബീഹാര്‍ 5 സീറ്റ്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര എന്നിവിടങ്ങളില്‍ 4 സീറ്റ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ മൂന്ന് വീതം, പഞ്ചബാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തിസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ട് വീതം, ഉത്തരാഖണ്ഡില്‍ ഒരു സീറ്റ്.

57 സീറ്റില്‍ 23 സീറ്റുകള്‍ ബിജെപി യുടെ സിറ്റിങ് സീറ്റാണ്. 8 എണ്ണം കോണ്‍ഗ്രസ്സിന്റേതാണ്. ബാക്കി മറ്റ് പാര്‍ട്ടികള്‍ക്കുള്ളതാണ്.

ധനമന്ത്രി നിര്‍മല സീതാരാമന്‍, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ ടേം കഴിയുകയാണ്. അവരും തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.