രാജസ്ഥാന്‍ പ്രതിസന്ധി: ഗവര്‍ണര്‍ക്കെതിരേ വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

Update: 2020-07-26 06:57 GMT

ജയ്പൂര്‍: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയെ തുറന്നുകാട്ടാനും അതിന് കൂട്ടുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരേയും ഇന്ത്യന്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി. ശനിയാഴ്ച വൈകീട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങളെ ബിജെപി, ഗവര്‍ണറെ ഉപയോഗപ്പെടുത്തി അട്ടിമറിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ ഔദ്യോഗിക വസതിയില്‍ അശോക് ഗെലോട്ടും സഹഎംഎല്‍എമാരും ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കുത്തിയിരുപ്പ് നടത്തിയിരുന്നു. നിയസഭയില്‍ അവസരം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ ആറ് വിയോജിപ്പുകള്‍ രേഖപ്പെടുത്തി തിരിച്ചയച്ചു. ശുപാര്‍ശ വീണ്ടും സമര്‍പ്പിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഗവര്‍ണറ കണ്ട ശേഷം, നിയമസഭ സമ്മേളനത്തെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ കാബിനറ്റ് യോഗം വിളിച്ചിരുന്നു.

പുതിയ ശുപാര്‍ശ ആവശ്യമായ തിരുത്തലുകള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ബിജെപിയില്‍ നിന്നുള്ള സമ്മര്‍ദ്ദംകൊണ്ടാണ് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എമാരും പാര്‍ട്ടിവിട്ടാലും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നാണ് അശോക് ഗലോട്ടിന്റെ വാദം. ഈ സാഹചര്യത്തില്‍ തിരക്കിട്ട് എന്തിനാണ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതെന്ന് ഗവര്‍ണറും വാദിക്കുന്നു.

അശോക് ഗെലോട്ടിനു പുറമെ രാജസ്ഥാന്‍ ബിജെപി നേതാവ് സതീശ് പൂനിയയും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ്ര കത്താരിയയുമടങ്ങുന്ന മറ്റൊരു സംഘവും ഗവര്‍ണറെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ കൊവിഡ് വ്യാപനമടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് ഗെലോട്ട് സര്‍ക്കാര്‍ തടയുന്നതായി ഗവര്‍ണറെ സന്ദര്‍ശിച്ച ബിജെപി പ്രതിനിധി സംഘം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനെ പ്രതിഷേധവേദിയാക്കി മാറ്റിയെന്നും പകര്‍ച്ചവ്യാധി നിയമം ലംഘിച്ചതായും പ്രതിപക്ഷം ആരോപിച്ചു. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

Tags:    

Similar News