ഗവര്‍ണര്‍ അയഞ്ഞു: രാജസ്ഥാന്‍ നിയമസഭ ആഗസ്റ്റ് 14 നു ചേരും

Update: 2020-07-30 04:51 GMT

ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗവര്‍ണരും സര്‍ക്കാരും തമ്മില്‍ നിയമസഭ ചേരുന്നതിനെ ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ശീതയുദ്ധത്തിനാണ് പരിഹാരമായത്. അതനുസരിച്ച് ആഗസ്റ്റ് 14 ന് സഭ പുനഃരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സഭ ചേരുന്നത്.

ജൂലൈ 31ന് സഭ ചേരണമെന്നായിരുന്ന അശോക് ഗെലോട്ടിന്റെ ആവശ്യം. സച്ചിന്‍ പൈലറ്റും അനുയായികളും പാര്‍ട്ടി വിടുകയും അവരെ അയോഗ്യരാക്കിക്കൊണ്ടുള്ള നോട്ടിസ് സ്പീക്കര്‍ നല്‍കുകയും ചെയ്തതോടെയാണ് നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട് എന്ന് തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായി മാറിയത്. എന്നാല്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയിലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ കല്‍രാജ് മിശ്ര  അത്തരമൊരു അവസരം നല്‍കാന്‍ തയ്യാറായില്ല. അതിന്റെ ആവശ്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. ഗവര്‍ണര്‍ക്കുള്ള രണ്ടാമത്തെ കത്തില്‍ പക്ഷേ, സഭ ചേരുന്നത് കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനാണെന്ന് മുഖ്യമന്ത്രി രേഖപ്പെടുത്തി. എന്നാല്‍ സഭ ചേരണമെങ്കില്‍ 21 ദിവസത്തെ നോട്ടിസ് പിരീഡുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ വീണ്ടും കത്ത് നിരസ്സിച്ചു. നാല് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി കത്തയച്ചിരുന്നു. അതിനിടയില്‍ ഗവര്‍ണര്‍ ബിജെപിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണറുടെ വസതിയ്ക്കു മുന്നില്‍ കുത്തിയിരുപ്പ് നടത്തി. അടുത്ത ദിവസം ഗവര്‍ണര്‍ക്കെതിരേ രാഷ്ട്രപതിയെ സമീപിക്കുമെന്ന് അശോക് ഗെലോട്ട് ഭീഷണി മുഴക്കി. എന്തായാലും അവസാനം കൊവിഡ് വ്യാപനഭീതി ചര്‍ച്ച ചെയ്യാന്‍ സഭ ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഫലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായി ഇത് പരോക്ഷമായി മാറിയിരിക്കുകയാണ് 

Tags:    

Similar News