പുകയില ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തുന്നു: ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും

കവര്‍ പൊട്ടിച്ചു ചില്ലറയായി സിഗരറ്റ് വില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്

Update: 2021-01-06 18:59 GMT
ന്യൂഡല്‍ഹി: സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ് ആയി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിലവില്‍ 18 വയസാണ് സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. കൂടാതെ സിഗരറ്റ് ചില്ലറയായി വില്‍ക്കുന്നതും നിരോധിക്കും.


സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധനം) ഭേദഗതി നിയമം, 2020ന്റെ കരടാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കവര്‍ പൊട്ടിച്ചു ചില്ലറയായി സിഗരറ്റ് വില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. നിര്‍ദിഷ്ട പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള പിഴ രണ്ട് വര്‍ഷം തടവും 1,000 രൂപ പിഴ എന്നതില്‍നിന്ന് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു.




Tags:    

Similar News