നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി റെയിൽവേ:മൂന്നു ലക്ഷം പേരെ ഒഴിവാക്കും

Update: 2019-07-30 09:52 GMT

ന്യൂഡല്‍ഹി: റെയിൽവേയിൽ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 14ലക്ഷം ജീവനക്കാരുള്ള റെയില്‍വേയില്‍ എണ്ണം പത്തുലക്ഷമാക്കി കുറയ്ക്കാനാണു സര്‍ക്കാര്‍ നീക്കം. പ്രകടനം മോശമായവര്‍ ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ആനുകൂല്യങ്ങള്‍ നല്‍കി നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നത്. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിര്‍ദേശം. റെയില്‍വെ ബോര്‍ഡ് എല്ലാ സോണല്‍ മേധാവികള്‍ക്കും ജീവനക്കാരുടെ പ്രകടനത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജൂണ്‍ 20നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും തുടങ്ങി.

2020 ഓടെ 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുടെയും പട്ടികയാണ് ആദ്യം തയ്യാറാക്കുന്നത്. ആഗസ്റ്റ് ഒമ്പതിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. മാനസിക-ശാരീരിക്ഷക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയ വിലയിരുത്തിയാവും നിര്‍ബന്ധിതവിരമിക്കല്‍.

Similar News