ചിദംബരത്തെ പിന്തുണച്ച് രാഹുല്‍:സിബിഐയേയും ഇഡിയെയും ഉപയോഗിച്ച് സര്‍ക്കാര്‍ വ്യക്തിഹത്യ നടത്തുന്നു

ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതിനായി ഇവര്‍ നട്ടെല്ലില്ലാത്ത മാധ്യമങ്ങളെയും ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു.

Update: 2019-08-21 09:23 GMT

ന്യഡല്‍ഹി: മുൻകൂർ ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിന്റെ വക്കിലെത്തി നില്‍ക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. സിബിഐയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതിനായി ഇവര്‍ നട്ടെല്ലില്ലാത്ത മാധ്യമങ്ങളെയും ഉപയോഗിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയേയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളേയും കൂട്ടുപിടിച്ച് ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണ്. ഈ അധികാര ദുര്‍വിനിയോഗത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു.' രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു.

നേരത്തെ ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു.സത്യം പറയുന്ന, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ധീരനാണ് ചിദംബരം. സത്യം ഭീരുക്കളെ ഭയപ്പെടുത്തും. ഇതാണ് നാണംകെട്ട വേട്ടയാടലിനു കാരണം. തിരിച്ചടികള്‍ കണക്കാക്കാതെ ചിദംബരത്തെ പിന്തുണയ്ക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

കേസില്‍ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സിബിഐ മുന്നോട്ടു പോകുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചിദംബരത്തിനായി സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Similar News