സവര്‍ക്കര്‍ പരാമര്‍ശം; ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍

മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നെന്ന്; രാഹുല്‍ ഗാന്ധി

Update: 2025-08-13 15:29 GMT

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പിന്‍ഗാമികളില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ പുനെ കോടതിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേനയാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ പരാതിക്കാരന്‍ സത്യകി സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് രാഹുല്‍ ഗാന്ധി അപേക്ഷയില്‍ പറയുന്നു. 'രണ്ട് ബിജെപി നേതാക്കളില്‍ നിന്ന് പരസ്യ ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. ഒന്ന് രാജ്യത്തെ നമ്പര്‍ വണ്‍ തീവ്രവാദിയെന്ന് വിളിച്ച കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവില്‍ നിന്നാണ്. മറ്റൊന്ന് ബിജെപി നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വയില്‍ നിന്നും' - ഹര്‍ജിയില്‍ പറയുന്നു.

പരാതിക്കാരന്റെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുല്‍ അപേക്ഷയില്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍പറഞ്ഞു.







Tags: