വംശീയ പരാമര്‍ശം; കശ്മീരി വിദ്യാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാമ്പസ് ഫ്രണ്ട്

Update: 2021-06-03 08:40 GMT

ന്യൂഡല്‍ഹി: വംശീയപരാമര്‍ശത്തിനും സ്ത്രീവിരുദ്ധ ആക്ഷേപങ്ങള്‍ക്കും വിധേയയായ ഡല്‍ഹി ഹിന്ദു കോളജിലെ കശ്മീരി വിദ്യാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ കാമ്പസ് ഫ്രണ്ട് വിദ്യാര്‍ത്ഥികള്‍. പെണ്‍കുട്ടിക്കെതിരേ മുസ് ലിംവിരുദ്ധ പരാര്‍ശം നടത്തിയ മൂന്ന് പേരെ സിംപോസിയം സൊസൈറ്റിയില്‍ നിന്ന് പുറത്താക്കിയ അതിന്റെ ഭാരവാഹികള്‍ക്കും കാമ്പസ് ഫ്രണ്ട് പിന്തുണയര്‍പ്പിച്ചു.

ഹിന്ദു കോളജിലെ വിദ്യാര്‍ത്ഥി അമിറയാണ് സഹവിദ്യാര്‍ത്ഥികളാല്‍ വംശീയമായ പരാമര്‍ശത്തിന് വിധേയയായത്. പെണ്‍കുട്ടിക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ ഹര്‍ഷ് സൂരി, വിശേഷ് ചൗധരി, ശൗര്യ ബന്‍സല്‍ എന്നിവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കോളജ് അധികാരികളോടും കാമ്പസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഇവരെ കോളജിലെ വിദ്യാഭ്യാസേതര പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അമിറയ്ക്കും സിംപോസിയം സൊസൈറ്റിക്കും പിന്തുണ നല്‍കണമെന്ന് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരോടും കാമ്പസ് ഫ്രണ്ട് ഡല്‍ഹി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.