ഖുതബുസ്സമാന്‍ ആത്മീയതയെ ജനകീയമാക്കിയ മഹദ് വ്യക്തി

Update: 2021-01-05 09:27 GMT

മലപ്പുറം: ആത്മീയതയെ ജനകീയമാക്കിയ മഹദ് വ്യക്തിയായിരുന്നു ഖുത്ബുസ്സമാന്‍ ശൈഖ് യുസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി എന്ന് ശാഹ് നജ്മുദ്ധീന്‍ ജീലാനി ചേളാരി പ്രസ്താവിച്ചു. 'മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി' എന്ന പ്രമേയത്തില്‍ മലപ്പുറം ഖുത്ബുസ്സമാന്‍ എജ്യുലാന്റില്‍ നടന്ന ഖുത്ബുസ്സമാന്‍ ദിന സന്ദേശ പ്രചാരണ കാമ്പയിന്റെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനസ്സിന്റെ താളം തെറ്റലുകളാണ് മനുഷ്യനെ അധര്‍മത്തിലേക്ക് നയിക്കുന്നത്. കളങ്കരഹിതമായ മനസ്സുകളുള്ളവര്‍ക്കേ വിജയം വരിക്കാനാകൂ. അതിനുള്ള പാഠങ്ങളാണ് ആത്മീയ നായകന്മാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഖുത്ബുസ്സമാന്‍ നിര്‍വഹിച്ചതും ഇതേ ദൗത്യമായിരുന്നുവെന്നും ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവ് അടക്കമുള്ള ഖുത്ബുസ്സമാന്റെ യഥാര്‍ത്ഥ ഖലീഫമാര്‍ ഖുത്ബുസ്സമാന്‍ നിര്‍വഹിച്ച ആത്മീയ പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 ദിവസം നീണ്ടു നിന്ന ഖുത്ബുസ്സമാന്‍ ദിന സന്ദേശ പ്രചരണ കാമ്പയിനോടനുബന്ധിച്ചു ഖത്തര്‍, യു എ ഇ, സഊദി അറേബ്യാ തുടങ്ങിയ രാജ്യങ്ങളില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ അനുസ്മരണ സംഗമങ്ങളും മൗലൂദ് സദസ്സുകളും നടന്നു. സമാപന സംഗമത്തില്‍ ഖുത്ബുസ്സമാന്‍ മൗലിദ്, ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ്, ഖുത്ബുസ്സമാന്‍ മാല ആലാപനം, തൗഹീദ് മജ്‌ലിസ്, മെഹ്ഫിലെ ഇശ്ഖ്, അന്നദാനം എന്നിവ നടന്നു. ശാഹ് സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, മുഹമ്മദ് അസ്‌ലം ഹുദവി കോഡൂര്‍, ശാഹ് അബ്ദുന്നാസിര്‍ ജീലാനി, അബ്ദുല്‍ വഹാബ് ഹുദവി പയ്യനാട്, മുഹമ്മദ് സാദിഖ് ജീലാനി കുന്നുംപുറം, ഇബ്രാഹിം ബാഖവി മഞ്ചേരി, ഹാഫിസ് അബ്ദുല്‍ ഖാദിര്‍ ജീലാനി പുല്ലൂര്‍, അബ്ദുസലാം മന്നാനി പുളിയാട്ടുകുളം, ശാഹ് മുഹമ്മദ് ഹനീഫ് ജീലാനി കൊട്ടപ്പുറം, അബ്ദുല്‍ ബാരി ഹുദവി മേല്‍മുറി, കുഞ്ഞാണി കുരിക്കള്‍ മഞ്ചേരി, ശാഹ് അബ്ദുല്‍ സലാം ജീലാനി മലപ്പുറം, യുസുഫ് ഹാജി കൂട്ടിലങ്ങാടി തുടങ്ങിയവര്‍ പങ്കെടുത്തു.