കൊവിഡ് നിബന്ധനകളില്‍ ഇളവ് വരുത്തി ഖത്തര്‍; തിരക്കില്ലാത്ത പൊതു ഇടങ്ങളില്‍ മാസ്‌ക് വേണ്ട

സിനിമാശാലകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാകുമെങ്കിലും ഉപഭോക്താക്കളില്‍ 75 ശതമാനമെങ്കിലും വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പാക്കണം

Update: 2021-09-29 18:31 GMT

ദോഹ: കൊവിഡ് 19 നിയന്ത്രണങ്ങളില്‍ ഖത്തര്‍ സുപ്രധാന ഇളവ് അനുവദിച്ചു. പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന ഇളവാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 3 ന് ഇളവിന്റെ നാലാം ഘട്ടം പ്രാബല്യത്തില്‍ വരും. എന്നാല്‍, എക്‌സിബിഷന്‍ പോലെയുള്ള തിരക്കേറിയ പരിപാടികളിലോ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളിലോ മാസ്‌ക് ധരിക്കണം.


മന്ത്രിസഭ പ്രഖ്യാപിച്ച നാലാം ഘട്ടത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങും. ഓഫീസുകളില്‍ നടക്കുന്ന മീറ്റിങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം 30 ആയി ഉയര്‍ത്തി. വലിയ ഗ്രൂപ്പുകളുമായുള്ള കൂടിക്കാഴ്ചകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ നടത്തേണ്ടതുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാര്‍ ആഴ്ചതോറും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് പരിശോധന നടത്തുന്നത് തുടരണം


മെട്രോ, പൊതുഗതാഗത സേവനങ്ങള്‍ 75 ശതമാനം ശേഷിയില്‍ ആഴ്ച മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് തുടരും. എന്നിരുന്നാലും, യാത്രക്കാര്‍ക്ക് ട്രെയിനിലോ ബസിലോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ അനുവാദമില്ല. സ്‌റ്റേഷനുകളിലെ പുകവലിക്കുന്ന സ്ഥലങ്ങള്‍ അടച്ചിടുന്നത് തുടരും. വെള്ളിയാഴ്ചകളില്‍ ജുമുഅ ഉള്‍പ്പെടെയുള്ള ദൈനംദിന പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ തുറക്കുന്നത് തുടരും. കുട്ടികളെ പ്രവേശിപ്പിക്കുകയും ടോയ്‌ലറ്റുകളും വുദു സൗകര്യങ്ങളും തുറന്നിരിക്കുകയും ചെയ്യും.


സിനിമാശാലകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാകുമെങ്കിലും ഉപഭോക്താക്കളില്‍ 75 ശതമാനമെങ്കിലും വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പാക്കണം. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചതായും മന്ത്രിസഭ വ്യക്തമാക്കി.




Tags:    

Similar News