'ആണവ സേന'യെ സജ്ജമാക്കാന്‍ ഉത്തരവിട്ട് പുടിന്‍; റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറായി യുക്രെയ്ന്‍ ഭരണകൂടം

Update: 2022-02-27 15:57 GMT

കീവ്; യുദ്ധം നാലാം ദിവസത്തേക്ക് കടക്കുമ്പോള്‍ യുക്രെയ്ന്‍ റഷ്യ ചര്‍ച്ചക്ക് സാധ്യത തെളിയുന്നു. ബെലാറസ് അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ പ്രതിരോധ മേധാവികള്‍ക്ക് ഉത്തരവ് നല്‍കി അധികം താമസിയാതെയാണ് യുക്രെയ്ന്‍ സമാധാന ചര്‍ച്ചക്ക് തയ്യാറായത്.

'റഷ്യന്‍ സൈന്യത്തിന്റെ ആണവ സേനയെ സജ്ജമാക്കാന്‍ ഞാന്‍ പ്രതിരോധ മന്ത്രിയോടും റഷ്യന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫിനോടും ഉത്തരവിട്ടിട്ടുണ്ട്'- പുടിന്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തന്റെ രാജ്യത്തിനെതിരേ നിലപാടെടുത്തതായും പുടിന്‍ കുറ്റപ്പെടുത്തി. 

പുടിന്റെ നിര്‍ദേശം പുറത്തുവന്ന് ഏറെ താമസിയാതെ യുക്രെയ്ന്‍ സമാധാനചര്‍ച്ചക്ക് തയ്യാറായി. യുക്രെയ്ന്‍ ബെലാറസ് അതിര്‍ത്തിയില്‍ ചെര്‍ണാബിലിനടുത്തു വച്ചായിരിക്കും ചര്‍ച്ച നടക്കുക. സെലന്‍സ്‌കിയും ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കൊയും ഇതുസംബന്ധിച്ച് ഫോണില്‍ സംസാരിച്ചിരുന്നു.

സമാധാന ചര്‍ച്ചക്കുള്ള റഷ്യന്‍ നിര്‍ദേശം നേരത്തെ യുക്രെയ്ന്‍ തള്ളിയിരുന്നു. ബലാറസില്‍ വച്ച് ചര്‍ച്ച സാധ്യമല്ലെന്നായിരുന്നു യുക്രെയ്ന്‍ നിലപാട്. വാര്‍സോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബുള്‍, ബാക്കു എന്നീ നഗരങ്ങളാണ് യുക്രെയ്ന്‍ നിര്‍ദേശിച്ചത്.