പഞ്ചാബ് സര്‍ക്കാര്‍ വാക്‌സിന്‍ വിറ്റ് ലാഭമുണ്ടാക്കുന്നു; ആരോപണം ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

Update: 2021-06-18 15:42 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കൊവിഡ് വാക്‌സിനില്‍ നിന്ന് പഞ്ചാബ് ലാഭമുണ്ടാക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതേ ആരോപണം ഹര്‍ദീപ് സിങ് പുരി നേരത്തെയും മുന്നോട്ടുവച്ചിരുന്നു. കൊവിഷീല്‍ഡ് മറച്ചുവിറ്റ് നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് ഇത്തവണത്തെ ആരോപണം.

''പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത് അവര്‍ 4.29 ലക്ഷം ഡോസ് കൊവിഷീല്‍ഡ് 13.25 കോടി രൂപക്ക് വാങ്ങിയെന്നാണ്. അതുപ്രകാരം ഡോസൊന്നിന് 309 രൂപ വരും. 1,14,190 ഡോസ് കൊവാക്‌സിന്‍ 4.7 കോടി രൂപക്കാണ് വാങ്ങിയത്. ഡോസൊന്നിന് 412 രൂപ വരും. നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ലാഭമാണ് പഞ്ചാബ് മറിച്ച് വിറ്റ് ഈടാക്കുന്നത്- പുരി പറഞ്ഞു.

പഞ്ചാബില്‍ ചിലര്‍ ഇങ്ങനെ ലാഭം ഉണ്ടാക്കുന്നതില്‍ തെറ്റുകാണുന്നില്ലെന്ന് മന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ബല്‍ബീര്‍ സിങ് സിന്ധുവിന്റെ അഭിപ്രായത്തോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. സംസ്ഥാനത്ത് നടക്കുന്നത് വാക്‌സിന്‍ കുംഭകോണമാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ച് വിറ്റ് ലാഭമുണ്ടാക്കുന്നുവെന്നായിരുന്നു ആരോപണം.

സിഎഎ പ്രകാരം 333 സിക്കുകാരെ കരിംപട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും ഗുരുദ്വാരയിലെ ലാന്‍ഗര്‍ സര്‍വീസിനെ ജിഎസ്ടിയില്‍ നിന്ന് മാറ്റിയതായും അദ്ദേഹം പറഞ്ഞു.