പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് കുല്‍വന്ത് സിങ് സിദ്ദു ആംആദ്മിയില്‍ ചേര്‍ന്നു

Update: 2021-08-19 03:28 GMT

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വ്യവസായ നഗരമായ ലുധിയാനയിലെ പ്രമുഖ നേതാവ് കുല്‍വന്ദ് സിങ് സിദ്ദു എഎപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നൂറോളം അനുയായികള്‍ക്കൊപ്പമായിരുന്നു അദ്ദേഹം കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് എഎപിയില്‍ അംഗത്വമെടുത്തത്.

കുല്‍വന്ദ് സിങ്ങിന്റെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവിനെ എഎപി പഞ്ചാബ് ഘടകം ഇന്‍ചാര്‍ജ്ജും ഡല്‍ഹിയില്‍ നിന്നുള്ള എംഎല്‍എയുമായ ജെര്‍ണൈല്‍ സിങ്, പ്രതിപക്ഷ നേതാവ് സരവിജിത് കൗര്‍ മനുകെ എന്നിവര്‍ സ്വാഗതം ചെയ്തു. പഞ്ചാബിനെ ഇഷ്ടപ്പെടുന്ന നേതാക്കളും വോളണ്ടിയര്‍മാരും കോണ്‍ഗ്രസ്സിന്റെ സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് മടുത്തിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

യുവജന നേതാവായി പാര്‍ട്ടിയിലെത്തിയ കുല്‍വന്ദ് സിങ് സിദ്ദു കോണ്‍ഗ്രസ്സ് സസ്ഥാന സെക്രട്ടറി മുതല്‍ പല പദവികളും വഹിച്ചിട്ടുണ്ട്.

കുല്‍വന്ദ് സിങ്ങിന്റെ കടന്നുവരവ് ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ജെര്‍ണൈല്‍ സിങ് പറഞ്ഞു. 

അകാലി നേതാക്കള്‍ക്കെതിരേ കരിങ്കൊടി കാണിച്ചത് എഎപി പ്രവര്‍ത്തകരാണെന്ന വാര്‍ത്തകള്‍ ജെര്‍ണൈല്‍ സിങ് തള്ളിക്കളഞ്ഞു. അതേസമയം ജനങ്ങള്‍ പ്രതിഷേധത്തിലാണെന്നും അവര്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാരണം അകാലികള്‍ കേന്ദ്രത്തിന്റെ ഭാഗമായിരിക്കുമ്പോഴാണ് കര്‍ഷക നിയമം പാസ്സാക്കിയത്. ഗുരുഗ്രന്ഥ സാഹിബിനെ അപകീര്‍ത്തിപ്പെടുത്തിയതും അതേ കാലത്താണ്.

അടുത്ത വര്‍ഷമാണ് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

Tags: