പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 30 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ജനകീയ സമരസമിതി

Update: 2022-09-01 10:25 GMT

കല്‍പറ്റ: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 30 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തട്ടിപ്പില്‍ എ.ആര്‍ ഓഫിസ്, ജെ ആര്‍ ഓഫിസിലുള്ളവരും കുറ്റക്കാരാണെന്നും ജനകീയ സമരസമിതി നടത്തിയ ഒന്നാംഘട്ട ജനകീയ സമരം വിജയിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് എ ഗ്രേഡില്‍ നിന്നും താഴ്ന്നത് മുന്‍ ഭരണ സമിതിയുടെ പിടിപ്പ് കേടാണ്. അനാവശ്യമായി ബ്രാഞ്ചുകള്‍ തുടങ്ങി ഓരോ ബ്രാഞ്ചിലും ഫര്‍ണ്ണിച്ചറുകള്‍ വാങ്ങിയിട്ടും ജീവനക്കാരെ അധികം നിയമിച്ചും പണം തട്ടാന്‍ അവസരം ഉണ്ടാക്കിയതാണ് ബാങ്കിന്റെ തകര്‍ച്ചക്ക് കാരണമെന്നും ഇവര്‍ കുറ്റപ്പെടുത്തി. ബാങ്കിന്റെ അറ്റക്കുറ്റപ്പണിക്ക് 14 ലക്ഷം രൂപ ചെലവ് വരുന്നതിന് 34 ലക്ഷം രൂപ ചെലവഴിച്ചുവെന്നും 2018 അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഭരണസമിതിയുടെ തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കണ്ടെത്തിയതെന്നും സമിതി ആരോപിച്ചു. പച്ചക്കറി കൃഷി ചെയ്യാന്‍ എന്ന വ്യാജേന പ്രോജക്ട് ഉണ്ടാക്കി സ്വാശ്രയ സംഘങ്ങള്‍ വ്യാജമായി ഉണ്ടാക്കി. ആദിവാസികളുടെ പേരില്‍ തട്ടിപ്പ് നടത്തിയതെന്നും സ്വര്‍ണ്ണ പണയം ഉടമ അറിയാതെ വിറ്റതിലും തട്ടിപ്പ് ഉണ്ടന്നും സമഗ്രമമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അജയകുമാര്‍, വി.എസ് ചാക്കോ .എന്‍ സത്യാനന്ദന്‍, ഡോമിനിക് ,ദാനിയേല്‍ പറമ്പ ക്കോട്ട്, സജി കള്ളിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാങ്ക് മുന്‍ ബാങ്ക് പ്രസിഡന്റും, നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ അബ്രഹാമിനെതിരെയാണ് പ്രധാന ആരോപണം.

കെ കെ അബ്രഹാമും മറ്റ് മുന്‍ ഭരണ സമിതിയിലെ അംഗങ്ങളും ചേര്‍ന്ന് 8.34 കോടി രൂപ തിരിച്ചടക്കണമെന്നാണ് സഹകരണ വകുപ്പ് ഉത്തരവിട്ടിരുന്നു.

അബ്രഹാം മാത്രം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ് വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണിയും രംഗത്തുണ്ട്.

Tags:    

Similar News