മാല്‍ക്കം എക്‌സിന്റെ ജീവിതകഥയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

Update: 2021-06-12 04:07 GMT

ന്യൂയോര്‍ക്ക്: വംശീയതയുടെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും കഥ പറയുന്ന ഏതാനും പുസ്തകങ്ങള്‍ക്കാണ് ഇത്തവണത്തെ സാഹിത്യകൃതികള്‍ക്കുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം.

മാര്‍ക്കം എക്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ലെ പെയ്‌നും മകള്‍ തമാറ പെയ്‌നും ചേര്‍ന്ന് എഴുതിയ ദി ഡെഡ് ആര്‍ എറൈസിങ്, ലൂയിസ് എര്‍ഡ്രിച്ച് എഴുതിയ നോവല്‍ ദി നൈറ്റ് വാച്ച്മാനുമാണ് 2021ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയത്.

ജൂണ്‍ 11നാണ് 2020ല്‍ പ്രസിദ്ധീകരിച്ച മാധ്യമ-സാഹിത്യ കൃതികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മാര്‍സിയ ചാറ്റെലൈന്‍ എഴുതിയ ഫ്രാഞ്ചൈസ്: ദി ഗോള്‍ഡന്‍ ആര്‍ച്ചസ് ഇന്‍ ബ്ലാസ് അമേരിക്ക ചരിത്രകൃതികള്‍ക്കുളള പുരസ്‌കാരം കരസ്ഥമാക്കി. കവിതയില്‍ നതാലിയ ദിയസിന്റെ പോസ്റ്റ് കൊളോണിയല്‍ ലൗ പോയംസാണ് സമ്മാനാര്‍ഹമായത്. ഡേവിഡ് സുച്ഛിനൊവിന്റെ വെല്ലിങ്ടണ്‍സ് ലൈ: ദി മര്‍ഡറസ് കൂ ഓഫ് 1898 ആന്റ് ദി റൈസ് ഓഫ് വൈറ്റ് സുപ്രിമസി നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു. 

ദി ഡെഡ് ആര്‍ എറൈസിങ്ങ് എഴുതിയ ലെ പെയ്‌ന് മരണശേഷമാണ് പുരസ്‌കാരം നല്‍കിയത്. അദ്ദേഹം 2018ല്‍ മരിച്ചു. 1990ലാണ് അദ്ദേഹം ജീവചരിത്രരചന ആരംഭിച്ചത്. അതിനുവേണ്ടി 100 മണിക്കൂറില്‍ കൂടുതല്‍ അഭിമുഖങ്ങള്‍ തയ്യാറാക്കി. മാര്‍ക്കം എക്‌സിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെ കണ്ടാണ് അഭിമുഖം തയ്യാറാക്കിയത്.

ഈ പുസ്തകം നേരത്തെ നാഷണല്‍ ബുക്ക് അവാര്‍ഡ് നേടിയിരുന്നു.