പ്രകോപനപരമായ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് കോടതി

Update: 2022-03-08 10:37 GMT

ഗുവാഹത്തി; പ്രസംഗത്തിനിടയില്‍ അനുചിതവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ കേസെടുക്കണമെന്ന് ഗുവാഹത്തി കോടതി പോലിസിന് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.

2021 ഡിസംബര്‍ 28ന്, അസമിലെ ദരാംഗ് ജില്ലയില്‍ ഒരു കുടിയൊഴിപ്പിക്കലിനിടയിലാണ് മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിച്ചത്. ഇതിനെതിരേ ഖലീഖ് ദിസ്പൂര്‍ പോലിസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്നും വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നു പരാതിയില്‍ ആരോപിച്ചു. പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതോടെയാണ് ഖാലീഖ് കോടതിയെ സമീപിച്ചത്.

എംപി നേരത്തെ ദിസ്പൂര്‍ പോലിസ് സ്‌റ്റേഷനിലും ഡിസിപി (ഈസ്റ്റ്) ഗുവാഹത്തിയിലും കേസ് നല്‍കിയിരുന്നെങ്കിലും പോലിസ് അവ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ഖാലിഖിന്റെ അഭിഭാഷകന്‍ ഷമീം അഹമ്മദ് ബര്‍ഭുയാന്‍ പറഞ്ഞു: 'ഞങ്ങള്‍ ഫെബ്രുവരി 28 ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാര്‍ച്ച് 5ന്, അത് ഗുവാഹത്തിയിലെ സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്ക് റഫര്‍ ചെയ്തു.'

1983ലെ അസം പ്രക്ഷോഭത്തിനിടെ യുവാക്കള്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഗോരുഖുതിയില്‍ നടത്തിയ കുടിയൊഴിപ്പിക്കലെന്നായിരുന്നു ശര്‍മ പ്രസംഗിച്ചത്. ഇതിനെതിരേയാണ് ഖാലിഖ് കേസ് കൊടുത്തത്.

ആയിരക്കണക്കിനു പേരെ ഭവനരഹിതരാക്കുകയും രണ്ട് പേരുടെ മരണത്തിനും ഇടയാക്കിയ കുടിയൊഴിക്കല്‍ നടപടിയെയാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം മുസ് ലിംവരുദ്ധവുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.