ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക; എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തിയും, ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കിയും അവര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Update: 2021-05-19 14:37 GMT

തിരുവനന്തപുരം : കൊവിഡ്‌ 19 വ്യാപനം രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക , പാല്‍ സംഭരണത്തില്‍ മില്‍മ വരുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ലോക്ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ നിയന്ത്രണങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നത് വ്യക്തമാണ് . മെയ് മാസം 1 മുതല്‍ 10 വരെ മില്‍മക്ക് നല്‍കിയ ശരാശരി അളവിന്റെ 60% പാല്‍ മാത്രമേ 18-5-2021 മുതല്‍ നല്‍കുവാന്‍ പാടുള്ളുവെന്നും വൈകുന്നരമുള്ള പാല്‍ സംഭരണം വേണ്ടതില്ല എന്നുമാണ് മലബാര്‍ മേഖലാ യൂനിയന്‍, മില്‍മ ഭരണസമിതിയെടുത്തിരിക്കുന്ന നിലപാട് . ക്ഷീര കാര്‍ഷികമേഖലയെ തകര്‍ക്കുന്നതിന് ഈ തീരുമാനം ഇടയാക്കും. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനു പകരം പാല്‍ ശേഖരിക്കാതെ മലബാര്‍ യൂണിയന്‍ ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് ക്ഷീര കര്‍ഷകരുടെ ദൈനംദിന ജീവിതത്തില്‍ പോലും പ്രയാസങ്ങള്‍ സൃഷ്ടിക്കും . ക്ഷീര കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട് .

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തിയും, ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കിയും അവര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News