കേന്ദ്ര ബജറ്റിനെതിരേ ഇന്ന് കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം

Update: 2026-02-02 05:24 GMT

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്റെ 2026ലെ കേന്ദ്ര ബജറ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇന്ന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നാണ് സൂചന.

അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യത്തുടനീളം കര്‍ഷകര്‍ 'പ്രതിഷേധ ദിനം' ആചരിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വിബിജി ആര്‍എഎം ജി' എന്നാക്കിയതിലും പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗാന്ധിജിയുടെ പേര് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വളം, കീടനാശിനി സബ്‌സിഡികളില്‍ വരുത്തിയ വന്‍ കുറവും പിഎം കിസാന്‍ പദ്ധതിയിലെ ധനസഹായം വര്‍ധിപ്പിക്കാത്തതും കര്‍ഷക സമൂഹത്തില്‍ കടുത്ത അസന്തോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് അറിയിച്ചു. കേരളത്തിലെ റെയില്‍വേ വികസനത്തിനും എയിംസ് സ്ഥാപിക്കുന്നതിനുമുള്ള ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ മറുപടി ലഭിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാന രാഷ്ട്രീയ ചര്‍ച്ചാവിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കര്‍ഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണ്ണകളും ഇന്ന് തുടരുകയാണ്.

Tags: