പാര്‍ലമെന്റിനു മുന്നില്‍ ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധം; രാഹുല്‍ അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു

Update: 2021-07-27 04:54 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതിരേ തെരുവില്‍ ട്രാക്ടര്‍ ഓടിച്ച് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലിസ് കേസ്. പ്രതിഷേധത്തിനെതിരേ ബിജെപി നേതാക്കള്‍ ശക്തമായി പ്രതികരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ രന്‍ദീപ് സര്‍ജെവാലയടക്കം ഏതാനും നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.

ഞാന്‍ കര്‍ഷക സമരത്തെക്കുറിച്ച് ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. ആ സന്ദേശം അടിച്ചമര്‍ത്തപ്പെട്ടു. കര്‍ഷക സമരത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ല. കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനുവേണ്ടി നിര്‍മിച്ച കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം- ട്രാക്ടര്‍ ഡ്രൈവ് ചെയ്ത് പ്രതിഷേധിക്കുന്ന ഫോട്ടോ പങ്കുവച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം തുടങ്ങിയ സമരം ഇപ്പോഴും തുടരാന്‍ ഇടയാകുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി.

പ്രതിഷേധം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി തേടിയില്ലെന്നാണ് നേതാക്കള്‍ക്കെതിരേയുള്ള കേസ്. കൂടാതെ ഐപിസി 188 മോട്ടോര്‍ വാഹന ആക്റ്റ് അനുസരിച്ചും കൊവിഡ് പ്രോട്ടകോള്‍ ലംഘനത്തിനും കേസുണ്ട്. ദേശീയ തലസ്ഥാനത്ത് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.