പ്രളയത്തില്‍ തകര്‍ന്ന വെസ്റ്റ് പത്തനാപുരം- ചാലിയാര്‍ റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധം

Update: 2021-08-12 17:41 GMT

അരീക്കോട്: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വെസ്റ്റ് പത്തനാപുരത്തെ ചാലിയാര്‍ തീരദേശ റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധം. നാട്ടുകാരുടെ പരാതിയില്‍ മന്ത്രി, എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവരെല്ലാം സന്ദര്‍ശിച്ചിരുന്നെങ്കിലും റോഡ് പുനര്‍നിര്‍മ്മാണം ഇനിയും നടന്നിട്ടില്ല.

കീഴുപറമ്പ് പഞ്ചായത്തിലെ വെസ്റ്റ് പത്തനാപുരത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. നിര്‍മാണത്തിലെ അപാകത കാരണം റോഡിന്റെ ഒരു വശം ചാലിയാറിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അമ്പത് മീറ്റര്‍ നീളത്തിലും ഒന്നര മീറ്റര്‍ വീതിയിലുമായി റോഡിന്റെ ഒരു വശം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും ചാലിയാറിലേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്. റോഡിന്റെ വശം കെട്ടിഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും ഇതുവരെയും പരിഹാരമായിട്ടില്ല.

2019-20 ബജറ്റില്‍ റോഡ് നവീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചതായി ഏറനാട് എംഎല്‍എ പി കെ ബഷീര്‍ പത്രപ്രസ്താവന നടത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ശേഷിക്കുന്ന ഭാഗം കൂടി തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. 

Tags: