ഇന്ത്യ-ആസ്‌ത്രേലിയ ക്രിക്കറ്റ് മല്‍സരത്തിനിടയില്‍ സിഡ്‌നിയില്‍ അദാനിക്കെതിരേ പ്രതിഷേധം

Update: 2020-11-27 15:02 GMT

സിഡ്‌നി: സിഡ്‌നിയില്‍ ഇന്ന് തുടങ്ങിയ ഇന്ത്യ-ആസ്‌ത്രേലിയ ക്രിക്കറ്റ് മല്‍സരത്തിനിടയില്‍ അദാനിക്കെതിരേ കനത്ത പ്രതിഷേധം. പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.

ഒരാള്‍ അദാനിക്ക് ലോണ്‍ അനുവദിക്കരുതെന്ന പ്ലക്കാര്‍ഡുമായി ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങുകയും ചെയ്തു. മൈതാനത്തെത്തിയ പ്രതിഷേധക്കാരനെ സുരക്ഷാ ജീവനക്കാര്‍ ഒഴിപ്പിച്ചു.

അദാനിക്ക് ഒരു ബില്യന്‍ ഡോളര്‍ അനുവദിക്കരുതെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യവും മുഴക്കി.

അദാനിക്ക് ഒരു ബില്യന്‍ ഡോളര്‍ നല്‍കാനുള്ള തീതരുമാനത്തില്‍ നിന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ നികുതിപ്പണം അദാനിക്ക് ആസ്‌ത്രേലിയയില്‍ കല്‍ക്കരി ഖനിയില്‍ നിക്ഷേപിക്കാന്‍ നല്‍കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇത്തരമൊരു പദ്ധതിക്ക് പണം മുടക്കാന്‍ ഒരു ബാങ്കും തയ്യാറല്ല. ആ സമയത്താണ് എസ്ബിഐ അത് ചെയ്യുന്നത്. ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കളിയാണെന്നും ലക്ഷക്കണക്കിനാളുകളാണ് കളി കണ്ടുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധത്തിന് തയ്യാറായതെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സ്റ്റോപ്പ് അദാനിയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളായ മന്‍ജോത് കൗര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ അവരുടെ ക്രിക്കറ്റില്‍ മാത്രമല്ല, അവരുടെ സ്റ്റേറ്റ് ബാങ്കിലും അഭിമാനമുളളവരാവണമെന്നും അതുകൊണ്ട് എസ്ബിഐ ഇത്തരമൊരു നീക്കത്തില്‍ നിന്ന് പിന്‍വലിയണമെന്നും മന്‍ജോത് കൗര്‍ പറഞ്ഞു.

ക്വീന്‍സ് ലാന്‍ഡ് കല്‍ക്കരി ഖനിയില്‍ നിക്ഷേപിക്കുന്നതിനുള്ള പണമാണ് എസ്ബിഐ വായ്പയായി അദാനിക്ക് നല്‍കുന്നത്.