സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഒന്നു വരെയാക്കാന്‍ നിര്‍ദ്ദേശം; തീരുമാനമെടുക്കാന്‍ മന്ത്രിസഭാ അനുമതി

Update: 2024-08-01 08:05 GMT

തിരുവനന്തപുരം: സ്‌കൂളുകളില്‍ ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം 35ആയി കുറക്കണമെന്നതുള്‍പ്പെടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി സ്‌കൂള്‍ സമയം മാറ്റണമെന്നും നിര്‍ദേശമുണ്ട്. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനാണ് നിര്‍ദേശം.

സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. നിലവില്‍ കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നത്.

കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണമെന്നും ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം ആഴത്തിലുള്ള പഠനത്തിനായി പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.