മതംമാറ്റ നിരോധന നിയമം: ഗുജറാത്ത് സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു

Update: 2021-08-06 15:02 GMT

ഗാന്ധിനഗര്‍: സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജ്യന്‍(ഭേദഗതി) നിയമം, 2021ത്തിന്റെ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു. ലൗജിഹാദ് നിയമമെന്ന് ഹിന്ദുത്വ പക്ഷപാതികള്‍ വിശേഷിപ്പിക്കുന്ന ഈ നിയമം ഭരണഘടനയുടെ മൗലിക അവകാശങ്ങള്‍ക്ക് എതിരാണെന്നാണ് ഹരജിക്കാരുടെ വാദം.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബീരെന്‍ വൈഷ്ണവ് തുടങ്ങിയവരടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്.

വിവാഹം വഴി മതംമാറ്റം എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് ഗുജറാത്ത് നിയമസഭ ഈ നിയമം പാസ്സാക്കിയത്. ജൂലൈ 15മുതലാണ് നിയമം നടപ്പാകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരേ രണ്ട് ഹരജികളാണ് ഹൈക്കോടതിയിലെത്തിയത്. ജമായത്ത് ഉലമ ഇ ഹിന്ദും മജായത്ത് ഉലമ വെല്‍ഫയര്‍ ട്രസ്റ്റുമാണ് ആദ്യ ഹരജിക്കാര്‍. അഹമ്മദാബാദ് സ്വദേശി മുജാഹിദ് നഫീസയാണ് രണ്ടാമത്തെ ഹരജി സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ പാസ്സാക്കിയ നിയമം ഭരണഘനടയുടെ അുച്ഛേദം 21ന് എതിരാണെന്ന് ആദ്യ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മിഹിര്‍ ജോഷി വാദിച്ചു.

പുതിയ നിയമം രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനെ തടയുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

കേസ് ആഗസ്റ്റ് 17ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News