ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉടന്‍ സജ്ജീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2021-07-09 08:43 GMT

ന്യൂഡല്‍ഹി: ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും പെട്ടെന്് രാജ്യത്ത് സജ്ജീകരിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

രാജ്യത്തെ ഓക്‌സിജന്‍ പ്ലാന്റുകളുടെ ലഭ്യതയെക്കുറിച്ചും പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന പ്ലാന്റുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.

പിഎം കെയറില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തിക്കൊണ്ട് 1500 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പിഎം കെയര്‍ പദ്ധതിയിലെ പണം ഉപയോഗിച്ച് എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതുപയോഗിച്ച് 4 ലക്ഷം പേര്‍ക്ക് ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാമെന്നും കുറിപ്പില്‍ പറയുന്നു.

ജൂണ്‍ 26ന് പ്രധാനമന്ത്രി സമാനമായ ഒരു യോഗം വിളിച്ചചേര്‍ത്തിരുന്നു. കൊവിഡ് വ്യാപനനിയന്ത്രണപദ്ധതിയുടെയും വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു. കൊവിഡ് രണ്ടാം തരംഗസമയത്ത് ഓക്‌സിജന്‍ ക്ഷാമം നിരവധി ആരോഗ്യപ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്.

ആഗസ്റ്റ് ആദ്യ വാരത്തോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് പല പഠനങ്ങളും വിലയിരുത്തിയിട്ടുള്ളത്. എസ്ബിഐ റിസര്‍ച്ച് റിപോര്‍ട്ട് അനുസരിച്ച് സപ്തംബര്‍ മാസത്തില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 44,459 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 911 പേരാണ് മരിച്ചത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 4,58,727 പേര്‍ രോഗം ബാധിച്ച് ചികില്‍സയിലുണ്ട്.