ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു

Update: 2024-08-14 17:30 GMT

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് സൈനികര്‍ക്കും ഒരു ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥനുമാണ് കീര്‍ത്തിചക്ര നല്‍കി രാജ്യം ആദരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് കീര്‍ത്തി ചക്ര. അനന്തനാഗില്‍ കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ്ങ്, റൈഫിള്‍മാന്‍ രവി കുമാര്‍, ജമ്മു കശ്മീര്‍ പോലിസിലെ എച്ച് എം ബട്ട് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര നല്‍കുന്നത്. 18 സൈനികര്‍ക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതില്‍ നാല് പേര്‍ക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കും.

കരസേനയില്‍ നിന്ന് 63 പേര്‍ക്ക് ധീരതയ്ക്കുള്ള സേന മെഡലുകളും നല്‍കി രാജ്യം ആദരിക്കും. പതിനൊന്ന് പേര്‍ക്കാണ് നാവികസേനയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്. മലയാളിയായ ക്യാപ്റ്റന്‍ ബ്രിജേഷ് നമ്പ്യാര്‍ ധീരതയ്ക്കുള്ള നാവികസേന മെഡലിന് അര്‍ഹനായി. യുദ്ധകപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ കമാന്‍ഡിംഗ് ഓഫീസറാണ്. വ്യോമസേന അംഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു.

രണ്ട് പേര്‍ക്ക് ശൗര്യചക്രയും ആറ് പേര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകള്‍ നല്‍കി രാജ്യം ആദരിക്കും. വിങ്ങ് കമാന്‍ഡര്‍ വെര്‍നന്‍ ഡികെ, സ്‌ക്വാഡ്രണ്‍ ലീഡര്‍ ദീപക് കുമാര്‍ എന്നിവര്‍ക്കാണ് ശൌര്യചക്ര നല്‍കി ആദരിക്കുക. വിങ് കമാന്‍ഡര്‍ ജസ്പ്രീത് സിംഗ് സന്ധു,വിംഗ് കമാന്‍ഡര്‍ ആനന്ദ് വിനായക്,വിംഗ് കമാന്‍ഡര്‍ ആനന്ദ് വിനായക്,സര്‍ജന്റ് അശ്വനി കുമാര്‍,ജൂനിയര്‍ വാറന്റ് ഓഫീസര്‍ വികാസ് രാഘവ്, വിങ് കമാന്‍ഡര്‍ അക്ഷയ് അരുണ്‍ മഹാലെ എന്നിവര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകള്‍ നല്‍കുക.





Tags: