രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷഐക്യത്തില്‍ വിള്ളല്‍; തെലങ്കാന രാഷ്ട്രസമിതി യോഗത്തില്‍ പങ്കെടുക്കില്ല

Update: 2022-06-15 05:00 GMT

ന്യൂഡല്‍ഹി: മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ തെലങ്കാന രാഷ്ട്രസമിതി പങ്കെടുക്കില്ല. അടുത്ത മാസം നടക്കുന്ന രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് മമതയുടെ മുന്‍കയ്യില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വിളിച്ചത്.

കോണ്‍ഗ്രസ്സുമായ വേദി പങ്കിടാനാവില്ലെന്നാണ് വിട്ടുനില്‍ക്കുന്നതിനു കാരണമായി തെലങ്കാന രാഷ്ട്രസമിതി പറയുന്നത്.

2024 തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഈ യോഗത്തെ വിലയിരുത്തിയിരുന്നത്.

22 രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് മമത കത്തയച്ചത്. അതില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും യോഗം വിളിച്ച രീതിയിയോട് എതിര്‍പ്പ് പറഞ്ഞെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കി. എന്‍സിപി നേതാവ് ശരത് പവാറിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമമെങ്കിലും അതദ്ദേഹം നിരസിച്ചെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഹുല്‍ ടിആര്‍എസ്സിനെ വിമര്‍ശിച്ചതാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ രോഷാകുലനാക്കിയത്. രാഹുല്‍ ബിജെപിയെ ആക്രമിക്കാതെ ടിആര്‍എസിനെ വിമര്‍ശിച്ചുവെന്നാണ് പരാതി.

ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21ന് വോട്ടെണ്ണും.