രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷകക്ഷികളുടെ യോഗം ഇന്ന് വൈകീട്ട്

Update: 2022-06-15 01:40 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളച്ചുചേര്‍ത്ത പ്രതിപക്ഷകക്ഷികളുടെ സംയുക്ത യോഗം ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് ഡല്‍ഹിയില്‍ നടക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കുന്ന യോഗത്തില്‍ 20ഓളം പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ പങ്കെടുക്കും. മമതതന്നെയാണ് എല്ലാ പാര്‍ട്ടികള്‍ക്കും കത്തയച്ചത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു.

ജൂലൈ18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂണ്‍ 9ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്‍സിപി നേതാവ് ശരത് പവാറിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കി മല്‍സരിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. മമത കഴിഞ്ഞ ദിവസം പവാറുമായി ഇതുസംബന്ധിച്ച പ്രാഥമിക കൂടിക്കാഴ്ച നടത്തിയിരുന്നു.

ശരത് പവാര്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണ്. മുന്‍ കേന്ദ്ര മന്ത്രിയാണ്, മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു.

'ഞങ്ങളുടെ ബഹുമാനപ്പെട്ട ചെയര്‍പേഴ്‌സണ്‍ മമത ഇന്ന് ശരത് പവാറിനെ കണ്ടു. പ്രതിപക്ഷ ശക്തികളുടെ യോഗത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ചാണ് യോഗം നടക്കുന്നത്. രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികളെ ചെറുക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നു''തൃണമൂല്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ 22 പ്രതിപക്ഷ നേതാക്കള്‍ക്കാണ് മമത കത്തെഴുതിയത്. ഇടത് പാര്‍ട്ടി നേതാക്കള്‍, കോണ്‍ഗ്രസ്സിന്റെ സോണിയാഗാന്ധി, ഡിഎംകെയുടെ എം കെ സ്റ്റാലിന്‍, എഎപിയുടെ അരവിന്ദ് കെജ്രിവാള്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ, ശരത് പവാര്‍, നാഷണല്‍ കോണ്‍ഗ്രഫ്രന്‍സിന്റെ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ക്കായിരുന്നു കത്ത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യോഗം വിളിച്ച രീതിയോട് പല പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. സാധാരണ കോണ്‍ഗ്രസ്സാണ് യോഗം വിളിക്കാറ്. കോണ്‍ഗ്രസ് അതിനുള്ള ശ്രമവും തുടങ്ങി. അതിനിടയില്‍ മമത മുന്‍കൈയെടുത്ത് പാര്‍ട്ടികള്‍ക്ക് കത്തയക്കുകയായിരുന്നു. ഈ രീതിയോട് കോണ്‍ഗ്രസ്സിനും ഇടത് പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. കൂടിയാലോചന നടക്കാത്തതിലുളള അതൃപ്തി സിപിഎം അറിയിച്ചു.

ജൂലൈ 21ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നുചേര്‍ന്നുനിന്നാല്‍ ഫലം അവര്‍ക്കനുകൂലമാകും.