ന്യൂഡല്‍ഹി: പേരിനോടൊപ്പമുള്ള 'ദ്രൗപദി' തന്റെ ശരിയായ പേരല്ലെന്ന് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്‌കൂള്‍ടീച്ചറാണ് ദ്രൗപദിയെന്നാക്കി മാറ്റിയതെന്ന് അവര്‍ പറഞ്ഞു.
വെളുത്ത സാരിയും പച്ച, ചുവപ്പ് കരയുമുള്ള സാരിയുമുടുത്താണ് ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞക്കെത്തിയത്. ആദിവാസി വിഭാഗത്തില്‍നിന്നും രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് മുര്‍മു. ഇതിഹാസത്തിലെ ദ്രൗപദിയെ അനുസ്മരിപ്പിക്കുന്നതുകൊണ്ടാണത്രെ സ്‌കൂള്‍ടീച്ചര്‍ ആ പേര് നല്‍കിയത്.
ഒഡിയ വീഡിയോ മാഗസിനാണ് മുര്‍മുവുമായി നടത്തിയ അഭിമുഖത്തിനുശേഷം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
സാന്താളി ഭാഷയിലുളള അവരുടെ പേര് 'പുടി' എന്നായിരുന്നു. അത് മുറിച്ച് ദ്രൗപദി എന്നാക്കി സ്‌കൂള്‍ ടീച്ചര്‍ മാറ്റുകയായിരുന്നു.
'ദ്രൗപതി എന്നത് എന്റെ യഥാര്‍ത്ഥ പേരായിരുന്നില്ല. അത് എന്റെ ജന്മനാടായ മയൂര്‍ഭഞ്ജിനു പുറത്തുനിന്നുവന്ന ടീച്ചറാണ് മാറ്റിയത്''- അവര്‍ പറഞ്ഞു.
ആദിവാസി ഭൂരിപക്ഷമായ മയൂര്‍ബഞ്ച് ജില്ലയിലെ അധ്യാപകര്‍ 1960കളില്‍ ബാലസോറില്‍ നിന്നോ കട്ടക്കില്‍ നിന്നോ വന്നിരുന്നവരാണ്. അങ്ങനെയൊരു ടീച്ചറാണ് പേര് മാറ്റത്തിന് പിന്നില്‍. അവര്‍ക്ക് 'പുടി' എന്ന പേര് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് ദ്രൗപദിയെന്നാക്കി മാറ്റിയത്. തന്റെ പേര് നിരവധി തവണ മാറ്റിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ദുര്‍പദിയെന്നും ദോര്‍പദിയെന്നും ദ്രൗപദിയെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞിരുന്നു.
സാന്താള്‍ വിഭാഗക്കാരില്‍ പേരുകള്‍ക്ക് മരണമില്ല. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ അവളുടെ മുത്തശ്ശിയുടെ പേരാണ് നല്‍കുക. ആണ്‍കുട്ടികള്‍ മുത്തച്ഛന്മാരുടെ പേര് സ്വീകരിക്കും.
സ്‌കൂളിലും കോളജിലും മുര്‍മുവിന് പകരം തുടു എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനുശേഷമാണ് മുര്‍മു സ്വീകരിച്ചത്.
