രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി

നാലുദിവസം കേരളത്തില്‍ തുടരും, നാളെ ശബരിമലയില്‍

Update: 2025-10-21 14:11 GMT

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് ആറരയോടെയാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാഷ്ട്രപതി നാലുദിവസം കേരളത്തില്‍ തുടരും. നാളെ ശബരിമല സന്ദര്‍ശിക്കും.

ഇന്ന് രാജ്ഭവനിലാണ് താമസം. ബുധനാഴ്ച 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും.

ശബരിമല, ശിവഗിരി സന്ദര്‍ശനം, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങിയ പരിപാടികളിലാണ് സംബന്ധിക്കുക.

23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 24ന് എറണാകുളം സെയ്ന്റ്‌തേരാസസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.

Tags: