ദാരിദ്ര്യവും കടക്കെണിയും ലോക്ക് ഡൗണും; പഞ്ചാബില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ജീവനൊടുക്കി

Update: 2021-05-29 07:00 GMT

ചണ്ഡീഗഢ്: പഞ്ചാബിലെ മലേകോട്ട്‌ലയ്ക്കടുത്തുള്ള കുത്തല ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. നാല്‍പ്പത്തിയഞ്ച് വയസ്സുകാരിയായ സ്ത്രീയും അവരുടെ മകളും അമ്മയുമാണ് കടക്കെണിയും പട്ടിണിയും മുര്‍ച്ഛിച്ച് ആത്മഹത്യ ചെയ്തത്.

നാല്‍പ്പത്തിരണ്ട് വയസ്സുള്ള വിധവയും 19 വയസ്സുള്ള മകളും പ്രായമായ മാതാവുമാണ് മരിച്ചത്. മുന്‍ സൈനികനായിരുന്ന ഇവരുടെ ഭര്‍ത്താവ് ഏതാനും വര്‍ഷം മുമ്പ് വിരമിച്ച് ഏറെ നാള്‍ കഴിയും മുമ്പ് മരിച്ചിരുന്നു.

ദാരിദ്രവും കടക്കെണിയുമാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്ന് പോലിസ് പറഞ്ഞു. മൂവരും വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്. ഇവര്‍ക്ക് പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍മക്കളുമുണ്ട്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി അയച്ചു. അന്വേഷണം പുരോഗമിക്കുന്നതായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യാദ്‌വിന്ദര്‍ സിങ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം കടത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ കൃഷിസ്ഥലം വിറ്റിരുന്നു. 

19 വയസ്സുള്ള മകള്‍ ഐഇഎല്‍ടിഎസ് പരീക്ഷ പാസ്സായി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഇവരുടെ എല്ലാ പ്രതീക്ഷകളും നശിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ. 

Tags:    

Similar News